അടുത്ത വർഷം മുതൽ വിപിഎഫ് നിർത്തലാക്കും; പിവിആർ എല്ലാ തിയറ്ററുകളിലും മലയാള സിനിമ പ്രദർശിപ്പിക്കും
കൊച്ചി: പിവിആർ സിനിമാസും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള പ്രശ്നം ഒത്തുതീർപ്പിലായി. കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആർ സ്‌ക്രീനുകളിലും മലയാള ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. നേരത്തെ നടന്ന ഓൺലൈൻ യോഗത്തിലൂടെ ഭൂരിപക്ഷം കേന്ദ്രങ്ങളുടെയും തർക്കം പരിഹരിച്ചിരുന്നു. ഈ രണ്ടു കേന്ദ്രങ്ങളുടെ കാര്യങ്ങളിൽ മാത്രമായിരുന്നു വ്യക്തത വരുത്താതിരുന്നത്. അതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ ഇതോടെ തീരുമാനമായിട്ടുണ്ട്. തർക്കത്തിന് പ്രധാന കാരണമായ വിർച്വൽ പ്രിന്റ് ഫീ 2025 ജനുവരി മാസം മുതൽ പൂർണമായി നിർത്തലാക്കുമെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചിട്ടുണ്ട്.
തിയറ്ററിൽ സിനിമയുടെ കണ്ടന്റ് നൽകുന്നതിന് ഒരു നിർമാതാവിന് അല്ലെങ്കിൽ വിതരണക്കാരന് ചെലവാകുന്ന തുകയാണ് വിർച്വൽ പ്രിന്റ് ഫീ. വിർച്വൽ പ്രിന്റ് ഫീ ഇനത്തിൽ സിനിമ നിർമാതാക്കൾ വലിയ തുക തിയറ്ററുകൾക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇത് പിൻവലിക്കണമെന്നായിരുന്നു നിര്‍മാതാക്കളുടെ ആവശ്യം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഏപ്രിൽ 11നാണ് ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് പിവിആർ ബഹിഷ്കരിച്ചത്. 11-ന് പുറത്തിറങ്ങിയ മലയാള സിനിമകളുടെ പിവിആറിലെ ഷോകള്‍ ഇതോടെ മുടങ്ങിയിരുന്നു. കൊച്ചി നഗരത്തിൽ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളും പിവിആറിനുണ്ട്. തെക്കേയിന്ത്യയിൽ മാത്രം നൂറിടങ്ങളിലായി 572 സ്ക്രീനുകളാണ് പി വി ആറിനുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ