കൊച്ചി: കെനിയൻ സ്വദേശിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന കെക്കെയ്ൻ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊക്കെയ്ൻ ഗുളികരൂപത്തിൽ വിഴുങ്ങിയ നിലയിലാണ് പിടികൂടിയത്. ആഫ്രിക്കൻ സ്വദേശികൾ ഇത്തരത്തിൽ വൻതോതിൽ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കൊച്ചിയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ ആദ്യമായാണ് വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കൊക്കെയിൻ പിടികൂടുന്നത്.
ട്രോളി ബാഗിനടിയിൽ അറയുണ്ടാക്കി മയക്കുമരുന്നു കടത്തുന്നത് കൂടുതൽ പിടിക്കപ്പെടാൻ തുടങ്ങിയതോടെയാണ് കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാൻ തുടങ്ങിയത്. മുംബൈ, ബെംഗളൂരു, ഡൽഹി വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെയാണ് കൊച്ചി ലക്ഷ്യമാക്കിയത്. കൊച്ചിയിൽ വന്നിറങ്ങുന്ന ആഫ്രിക്കൻ സ്വദേശികളെ പ്രത്യേകം നിരീക്ഷിക്കാൻ കസ്റ്റംസിന് നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ ആഗമനലക്ഷ്യം, വിസ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രത്യേകം പരിശോധിക്കാനാണ് നിർദേശം.
കെനിയൻ സ്വദേശി കരഞ്ച മൈക്കിൾ നംഗയാണ് കൊച്ചിയിൽ പിടിയിലായത്. ഈ മാസം 19-ന് എത്യോപ്യയിൽനിന്ന് മസ്കറ്റ് വഴിയാണ് ഇയാൾ കൊച്ചിയിൽ വന്നിറങ്ങിയത്. 6.68 കോടി രൂപ വിലവരുന്ന 668 ഗ്രാം കൊക്കെയിനാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് എക്സ്‌റേ പരിശോധന നടത്തുകയായിരുന്നു. അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളിൽ നിന്ന് ഒരാഴ്ച കൊണ്ടാണ് ഗുളികരൂപത്തിലാക്കിയ കൊക്കെയ്ൻ പുറത്തെടുത്തത്. 50 കൊക്കെയ്ൻ ഗുളികകളാണ് ഇയാളുടെ വയറ്റിലുണ്ടായത്. 85 ശതമാനം പരിശുദ്ധമായ കൊക്കയിനാണിത്. ഇതിൽ മറ്റു ചേരുവകൾ ചേർത്താണ് വിപണിയിൽ വിറ്റഴിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ