തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റത്തിന് വഴിയൊരുക്കാന്‍ സര്‍ക്കാര്‍. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുകയാണ് സര്‍ക്കാര്‍ സമീപനമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കും. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.
വിദേശസര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്ത് വന്‍ ഇളവുകള്‍ നല്‍കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റും. പ്രവാസികളായ അക്കാദമിക് വിദഗ്ധരെ സംയോജിപ്പിക്കുകയും അവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയും ചെയ്യും. അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് ഇതിനായി രൂപീകരിക്കും. യൂറോപ്പ്, യുഎസ്എ, ഗൾഫ് നാടുകൾ, സിംഗപ്പൂർ എന്നിവിടങ്ങളിൽ 2024 മെയ് ജൂൺ മാസങ്ങളിലായി പ്രാദേശിക കോൺക്ലേവുകൾ നടത്താൻ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ ഹയർ എജ്യുക്കേഷൻ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ് ഗ്ലോബൽ കോൺക്ലേവ് നടത്തും.
ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. വായ്പ എടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കും. സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ അനുവദിക്കും. ഇതിന്റെ സ്ഥലം നിശ്ചയിച്ചിട്ടില്ല. ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്തുകോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദം നേടിയാല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് ചേരാനാകും.
എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് 71 കോടിയുടെ ആസ്ഥാന മന്ദിരം പണിയും. സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങും. ക്യാമ്പസുകള്‍ സംരംഭകരെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കൂടിയായി മാറിയതായി മന്ത്രി പറഞ്ഞു. പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ