കൊച്ചി: ഓൺലൈൻ ടാക്സിയുടെ മറവിൽ എംഡിഎംഎ വിറ്റിരുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസ് പിടിയിൽ. കൊല്ലം മണ്‍റോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശി അമില്‍ ചന്ദ്രന്‍ (28), എളമക്കര സ്വദേശി അഭിജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള ഏഴ് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മയക്കുമരുന്ന് സിഗരറ്റ് പാക്കറ്റിലാക്കിയാണ് ഇവർ വിതരണം ചെയ്തിരുന്നത്. കാറില്‍ തന്നെയിരുന്ന് സിഗരറ്റ് പാക്കറ്റുകള്‍ എറിഞ്ഞു കൊടുക്കുകയായിരുന്നു രീതി. എളമക്കര പുന്നയ്ക്കല്‍ ജങ്ഷനു സമീപം ഇടപാടുകാരെ കാത്തുനില്‍ക്കുകയായിരുന്ന ഇവരുടെ കാര്‍ എക്‌സൈസ് സംഘം വളയുകയായിരുന്നു. അഭിജിത്ത് ഓടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗ്രാമിന് 3000 രൂപ മുതല്‍ 7000 രൂപ വരെയുള്ള നിരക്കിലാണ് എംഡിഎംഎ വിറ്റിരുന്നത്.
അമില്‍ ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ ടാക്‌സിയായി ആറ് കാറുകള്‍ ഓടുന്നുണ്ടെന്ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. കുടുംബമെന്ന വ്യാജേന പ്രത്യേക സംഘമായി ഗോവയില്‍ പോയി വന്‍തോതില്‍ മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് പിടിയിലായത്. ഇടപാടിന് ഉപയോഗിച്ച കാര്‍, രണ്ട് മൊബൈല്‍ ഫോണ്‍, മയക്കുമരുന്ന് തൂക്കി നോക്കാന്‍ ഉപയോഗിച്ച നാനോ വേയിങ് മെഷീന്‍ എന്നിവയും കസ്റ്റഡിയിലെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ