തിരുവനന്തപുരം: ടൂറിസം മുൻ ഡയറക്ടറും മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെഎസ് പ്രേമചന്ദ്രക്കുറുപ്പ് അന്തരിച്ചു. 75 വയസായിരുന്നു. പേരൂർക്കട എകെജി നഗറിൽ ഹൗസ് നമ്പർ 147ലായിരുന്നു അന്ത്യം.
ലേബർ കമ്മിഷണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറം, തൃശൂർ ജില്ലകളിലെ കളക്ടറായിരുന്നു. കേപ് ഡയറക്ടർ, കേരള കൺസ്ട്രക്ഷൻ അക്കാദമി സ്പെഷ്യൽ ഓഫീസർ, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ സെക്രട്ടറി, സിവിൽ സപ്ലൈസ് വകുപ്പ്, പൊതുഭരണം, പൊതുവിദ്യാഭ്യാസം, ഇറിഗേഷൻ വകുപ്പുകളുടെ അഡീ. സെക്രട്ടറിയായി പ്രവർത്തിച്ചു.
ഡൽഹി കേരളഹൗസിൽ വിവിധ തസ്തികകളിലും ജോലി ചെയ്തിരുന്നു. 36 വർഷത്തോളം കരുണാകരന്റെ സന്തത സഹചാരിയായിരുന്നു. കരുണാകരനുമായുളള ഓർമകൾ ചേർത്തു വച്ച് ‘ലീഡർക്കൊപ്പം മൂന്നു പതിറ്റാണ്ട് ’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. എസ്ബിഐയിൽ ചീഫ് മാനേജറായിരുന്ന ശ്യാമള കുമാരിയാണ് ഭാര്യ. ഇന്ദു എസ് കുറുപ്പ്, ബിന്ദ്യ എസ് കുറുപ്പ് എന്നിവർ മക്കളാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് ശാന്തികവാടത്തിൽ നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ