മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവര്‍ക്ക് കരാര്‍ നല്‍കുന്നത് കേരളത്തില്‍ മാത്രമേ കാണൂവെന്ന് സുപ്രീം കോടതി

സാധാരണ സൊസൈറ്റിയല്ലെന്ന് ഊരാളുങ്കല്‍
സുപ്രീം കോടതി
സുപ്രീം കോടതി എഎൻഐ

ന്യൂഡല്‍ഹി: കേരളത്തില്‍ മാത്രമേ മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവര്‍ക്ക് കരാര്‍ നല്‍കുന്നത് കാണാന്‍ കഴിയൂവെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. കണ്ണൂര്‍ കോടതി കെട്ടിടത്തിന്റെ നിര്‍മാണ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സാധാരണ സൊസൈറ്റി പോലെയല്ല തങ്ങളെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് 82 ശതമാനം ഓഹരി പങ്കാളിത്തമുള്ള സൊസൈറ്റിയാണ് തങ്ങളുടേത്. മൂന്ന് ഇരട്ടിയില്‍ അധികം തുകയാണ് ക്വോട്ട് ചെയ്തതെന്ന വാദവും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി തള്ളി.

സുപ്രീം കോടതി
എകെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന് അജിത് പവാര്‍ പക്ഷം; ബാധകമല്ലെന്ന് മന്ത്രി

കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കൈമാറിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ഉടമ മുഹമ്മദ് അലിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങള്‍ ക്വോട്ട് ചെയ്ത തുകയെക്കാളും ഒരു കോടി 65 ലക്ഷം രൂപ അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കുകയായിരുന്നുവെന്നും മുഹമ്മദ് അലി ചൂണ്ടിക്കാട്ടി.

116 വര്‍ഷം പഴക്കമുള്ള കണ്ണൂരിലെ കോടതി കെട്ടിടം പൊളിക്കുന്നത് ഊരാളുങ്കല്‍ സൊസൈറ്റിക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് തടഞ്ഞെന്ന് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണം സംസ്ഥാന സര്‍ക്കാര്‍ തള്ളി. കോടതിയുടെ നിര്‍മാണമായതിനാല്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് മാര്‍ച്ച് 12 ന് വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com