ദേശിയ പുരസ്കാരത്തിൽ നിന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും നടി നർഗീസ് ദത്തിന്റേയും പേര് വെട്ടിയ സംഭവത്തിൽ സംവിധായകൻ പ്രിയദർശനെതിരെ വീണ്ടും വിമർശനവുമായി കെടി ജലീൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്‍റെ വിമർശനം. ഇന്ദിരാ ഗാന്ധിയുടെ പേരു വെട്ടാനുള്ള ശുപാർശ നൽകിയ കമ്മിറ്റിയിൽ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായെന്നാണ് അദ്ദേഹം കുറിച്ചത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന മോഹൻലാലിൻ്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നെന്നും ജലീല്‍.
നേരത്തെ നിയമസഭയിലും പ്രിയദര്‍ശനെതിരെ ജലീല്‍ രംഗത്തെത്തിയിരുന്നു. ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദര്‍ശന്റെകൂടി ബുദ്ധിയാണെന്നാണ് ജലീല്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചോയെന്നുമാണ് അദ്ദേഹം ചോദിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കെടി ജലീലിന്‍റെ കുറിപ്പ്
ഇന്ദിരാഗാന്ധിയേയും നർഗീസ്ദത്തിനെയും
വെട്ടിമാറ്റിയവരിൽ പ്രിയദർശനും!
ദേശീയ ഫിലിം അവാർഡുകളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിൻ്റെയും പേരുകൾ വെട്ടിമാറ്റാനുള്ള ശുപാർശ നൽകിയ കമ്മിറ്റിയിൽ മലയാളിയായ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായി.
ഫാഷിസ്റ്റ് പ്രവണതകളെ എതിർക്കുന്നതിൽ കേരള രാഷ്ട്രീയവും കലാമേഖലയും എക്കാലത്തും മുൻപന്തിയിലാണ് നിലകൊണ്ടിട്ടുള്ളത്. അത്തരമൊരു പൈതൃകഭൂമിയിൽ നിന്ന് "വെട്ടിമാറ്റൽ സർജറിയിൽ" ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യം.
ആ ചതി തിരിച്ചറിഞ്ഞ് പിന്തിരിയാൻ പ്രിയദർശൻ ശ്രമിക്കേണ്ടതായിരുന്നു. അദ്ദേഹം അത് ചെയ്യാതിരുന്നത് മലയാളികളിൽ ഉണ്ടാക്കിയ അമർഷം ചെറുതല്ല. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന മോഹൻലാലിൻ്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു. "വിനാശകാലേ വിപരീത ബുദ്ധി" എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പ്രിയദർശാ നീയും!!!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ