കോഴിക്കോട്: മോഹൻലാലിന്റെ ഏയ് ഓട്ടോ സിനിമ കഥ പോലെ പണം നഷ്‌ടപ്പെട്ടു എന്ന് കരുതി പകച്ചു നിന്ന യുവാവിന്റെ ഇരുണ്ട നിമിഷത്തിലേക്ക് വെളിച്ചമായി ഓട്ടോ ഡ്രൈവർമാർ. കഴിഞ്ഞ ദിവസമാണ് തലയാട് കല്ലാനോട് ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ മൊബൈൽ കമ്പനിയുടെ കലക്ഷൻ ഏജന്റായ റാഫിയുടെ ബാഗ് നഷ്ടപ്പെട്ടത്.
ഒരു ലക്ഷം രൂപയുണ്ടായിരുന്ന ബാഗ് വീണുപോയതറിയാതെ റാഫി മുന്നോട്ടുപോയി. അനാഥമായി കിടന്ന ബാഗ് കണ്ടെത്തിയത് തലയാട് അങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാരായ സത്യനും അബ്ദുറഹ്‌മാനുമാണ്. ബാഗിൽ പണമാണെന്ന് കണ്ടെത്തിയതോട ഇരുവരും ബാലുശേരി പൊലീസ് സ്‌റ്റേഷനിൽ തുകയും ബാഗും ഏൽപിക്കുകയായിരുന്നു. ബാലുശേരി എസ്ഐ പി റഫീഖിന്റെ സാനിധ്യത്തിൽ ബാഗ് റാഫിക്ക് കൈമാറി. നിറഞ്ഞ കണ്ണുകളോടെയാണ് റാഫി പണം ഏറ്റ് വാങ്ങിയത്. കമ്പനിയുടെ പണമാണെന്നും നഷ്ടപ്പെട്ടിരുന്നെങ്കിൽ താൻ പ്രതിസന്ധിയിലായേനെ എന്നും റാഫി പറഞ്ഞു.
സമാനമായി ട്രഷറിയിൽ നിന്നും പെൻഷൻ തുകയായ 15,000 രൂപയും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ട വയോധികർക്ക് തുണയായത് ബസ് കണ്ടക്ടർ കൃപേഷായിരുന്നു. സിറ്റി-വെള്ളിമാട്‌കുന്ന് റൂട്ടിലോടുന്ന കാവ്യ ബസിന്റെ ഉടമയും കണ്ടക്ടറമായ കൃപേഷിന് രാവിലെ ഓട്ടത്തിനിടയിലാണ് ബസിൽ നിന്നും കവറിൽ പൊതിഞ്ഞ നിലയിൽ 15000 രൂപയും പെൻഷൻ രേഖകളും ലഭിച്ചത്. ഉടൻ തന്നെ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും കോഴിക്കോട് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂനിറ്റിൽ തുകയും രേഖകളും ഏൽപിക്കുകയും ചെയ്‌തു. വൈകീട്ടോടെ വിവരം അറിഞ്ഞ് ഇവിടെയെത്തിയ വയോധികനായ ഉടമ ട്രാഫ്ക് എസ്ഐ സജിതയുടെ സാനിധ്യത്തിൽ ഏറ്റുവാങ്ങി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ