ഷാജഹാൻ എന്ന കള്ളപ്പേരിൽ മരപ്പണിക്കാരനായി 'ഒളിവു ജീവിതം'; സവാദിനെ എൻഐഎ പിടികൂടിയത് വാടക വീടു വളഞ്ഞ്

കേസിലെ മുഖ്യപ്രതി സവാദിനെ പിടികൂടിയ അന്വേഷണ സംഘത്തെ പ്രൊഫ. ടി ജെ ജോസഫ് അഭിനന്ദിച്ചു
ടിജെ ജോസഫ്, സവാദ്/ ടിവി ദൃശ്യം
ടിജെ ജോസഫ്, സവാദ്/ ടിവി ദൃശ്യം

കണ്ണൂര്‍: അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതിയായ സവാദിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത് കണ്ണൂരിലെ മട്ടന്നൂര്‍ ബേരത്തു നിന്നാണ്. ഇന്നലെ അര്‍ധരാത്രി വാടക വീടു വളഞ്ഞാണ് എന്‍ഐഎ സവാദിനെ കസ്റ്റഡിയിലെടുക്കുന്നത്. ഷാജഹാന്‍ എന്ന പേരില്‍ ബേരത്ത് മരപ്പണി ചെയ്താണ് സവാദ് ജീവിച്ചു വന്നിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ 13 വര്‍ഷമായി ലോക്കല്‍ പൊലീസ് മുതല്‍ എന്‍ഐഎ വരെയുള്ള സകല അന്വേഷണ ഏജന്‍സികളുടേയും കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കു വേണ്ടി പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങി വിദേശരാജ്യങ്ങളില്‍ വരെ അന്വേഷണ സംഘം അന്വേഷണം നടത്തിയിരുന്നു. 

സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്തു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന അശമന്നൂര്‍ സ്വദേശിയായ സവാദ് ആണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി മഴു കൊണ്ട് വെട്ടി മാറ്റിയത്. ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന്, മതനിന്ദ ആരോപിച്ച് 2010 ലായിരുന്നു ആക്രമണം. 

54 പ്രതികളുള്ള കേസില്‍ മറ്റുപ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കി. ഒന്നാംഘട്ടത്തില്‍ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളില്‍ മൂന്നു പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കേസിലെ മുഖ്യപ്രതി സവാദിനെ പിടികൂടിയ അന്വേഷണ സംഘത്തെ പ്രൊഫ. ടി ജെ ജോസഫ് അഭിനന്ദിച്ചു. ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ അന്വേഷണം പോയിട്ടില്ലെന്നും ജോസഫ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com