ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍; ക്ലാസിഫിക്കേഷന്‍ ഏര്‍പ്പെടുത്തും

ഹൗസ് ബോട്ടുകള്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ നല്‍കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഹൗസ് ബോട്ട്, എക്സ്പ്രസ്
ഹൗസ് ബോട്ട്, എക്സ്പ്രസ്

തിരുവനന്തപുരം: ഹൗസ് ബോട്ടുകള്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ നല്‍കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സെക്രട്ടറിതലത്തില്‍ എത്ര ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍ കൊടുക്കാമെന്ന് തീരുമാനിക്കാവുന്നതാണ്. ശിക്കാര ബോട്ടുകള്‍ക്ക് വ്യവസ്ഥകള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ കൊടുക്കാം. ബോട്ടുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അനധികൃതമായി ഹൗസ് ബോട്ടുകള്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കരുത്. നിലവില്‍ സര്‍വ്വീസ് നടത്തുന്നവ  ക്രമവല്‍ക്കരിക്കണം. ഹൗസ് ബോട്ടുകളിലെ മാലിന്യം തള്ളലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ട്. മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ അതത് സ്ഥലത്ത് തന്നെ ഉണ്ടാക്കണം. സ്വീവേജ് ട്രീറ്റ് മെന്റ് പ്ലാന്റ് ( എസ്ടിപി) സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിനെയും ടൂറിസം വകുപ്പിനെയും പങ്കെടുപ്പിച്ച് കളക്ടര്‍മാര്‍ ചര്‍ച്ച നടത്തണം. ടൂറിസം വകുപ്പ് ആരംഭിക്കുന്ന മൂന്ന് പ്ലാന്റുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. 

ടൂറിസ്റ്റുകള്‍ക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല വേഷവും മാന്യമായ  പെരുമാറ്റവും ഉറപ്പാക്കണം. ഹൗസ് ബോട്ട് ജീവനക്കാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്താവുന്നതാണ്. ആവശ്യമായ പരിശീലനവും നല്‍കണം. കായലില്‍ അടിഞ്ഞുകൂടുന്ന പോള ശാസ്ത്രീയമായി നീക്കാന്‍ നടപടിയെടുക്കണം. കായല്‍ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട വിഷയം ജലസേചന വകുപ്പുമായി ചേര്‍ന്ന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com