പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം അസമിലേക്ക് കടന്നു; 'കൊടും തണുപ്പ് തടസമായില്ല', പ്രതിയെ അതിസാഹസികമായി പിടികൂടി പൊലീസ്

പ്രതി താമസിച്ചിരുന്ന വാടക വീട്ടില്‍ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാള്‍ അസമിലേക്ക് കടന്നു
കേരള പൊലീസ്
കേരള പൊലീസ്എക്സ്പ്രസ്

കൊച്ചി: കളമശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഒന്നര വര്‍ഷമായി അസമില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കളമശ്ശേരി പൊലീസ് പിടികൂടി.അപ്പര്‍ അസം ദിമാജി ജില്ലയില്‍ കാലിഹമാരി ഗ്രാമത്തില്‍ പുസാന്‍ഡോ എന്ന് വിളിക്കുന്ന മഹേശ്വന്‍ സൈക്കിയയെയാണ് കളമശ്ശേരി പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.

2022 ല്‍ കളമശ്ശേരി ചേനക്കാല റോഡില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി സമീപത്തു താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പ്രതി താമസിച്ചിരുന്ന വാടക വീട്ടില്‍ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാള്‍ അസമിലേക്ക് കടന്നു. അരുണാചല്‍ പ്രദേശിനോട് ചേര്‍ന്നുള്ള ഉള്‍ഗ്രാമത്തില്‍ ഉള്‍ഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. ലോക്കല്‍ പൊലീസ് പോലും കടന്നുചെല്ലാന്‍ മടിക്കുന്ന ഉള്‍ ഗ്രാമത്തില്‍ നിന്ന് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയതെന്നും കേരള പൊലീസ് അറിയിച്ചു.

മുന്‍പ് പ്രതിയെ അന്വേഷിച്ചുപോയ പൊലീസ് ടീമിന് ലോക്കല്‍ പൊലീസിന്റെ പിന്തുണ ലഭിക്കാത്തതിനാല്‍ പ്രതിയെ കണ്ടെത്താന്‍ കഴിയാതെ മടങ്ങേണ്ടിവന്നിരുന്നു. പ്രതിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങള്‍ ഈ മാസം ഒന്‍പതിനാണ് പ്രതിയെ തിരക്കി അസമിലേക്ക് തിരിച്ചത്. പ്രതികൂല കാലാവസ്ഥയും തണുപ്പും മൂലം ഏറെ വൈകിയാണ് പൊലീസ് സംഘത്തിന് പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞത്.

പ്രതികൂല കാലാവസ്ഥമൂലവും ഭാഷാപ്രശ്‌നം കൊണ്ടും പ്രദേശത്തിന്റെ പ്രത്യേകതകൊണ്ടും അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ ദിബ്രുഗഡ് മിലിറ്ററി ഇന്റലിജന്‍സിന്റെ സഹായത്താല്‍ ആസാമീസ് ഭാഷ അറിയാവുന്ന ദിബ്രുഗഡ് സ്വദേശിയായ ഡ്രൈവറേയും സ്വകാര്യ വാഹനവും തരപ്പെടുത്തിയത് അന്വേഷണത്തിന് ഏറെ ഗുണകരമായി. അറസ്റ്റ് വിവരമറിഞ്ഞ പ്രദേശവാസികള്‍ പിന്തുടര്‍ന്നതിനാല്‍ ഉടന്‍ തന്നെ പ്രതിയെ വാഹനത്തില്‍ കയറ്റി എട്ടു കിലോമീറ്റര്‍ ദൂരെയുള്ള ഗിലാമാര പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.

ദിമാജി ചീഫ് ജൂഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയില്‍ നിന്ന് ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി പൊലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് മടങ്ങി. കളമശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കളമശ്ശേരി കളമശ്ശേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെകര്‍ പ്രദീപ്കുമാര്‍ ജി, സബ് ഇന്‍ സ്‌പെക്ടര്‍മാരായ വിനോജ് എ, സുബൈര്‍ വി എ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു വി എസ്, ശ്രീജിത്ത്, സിപിഒ മാരായ മാഹിന്‍ അബൂബക്കര്‍, അരുണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

കേരള പൊലീസ്
മഹാരാജാസ് കോളജില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എസ്എഫ്‌ഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com