കൊച്ചി: സാറാ ജോസഫിന്റെ ഫെമിനിസം തികച്ചും സെലക്ടിവ് ആണെന്നും സ്ത്രീകള്‍ക്ക് അവരെ ആശ്രയിക്കാനാവില്ലെന്നും എഴുത്തുകാരി എച്ച്മുക്കുട്ടി. സാറാ ജോസഫിന്റെ എഴുത്തും പ്രവൃത്തിയും പൊരുത്തിമില്ലാത്തതാണെന്ന് എച്ച്മുക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പല എഴുത്തുകാരെയും പോലെ സാറാ ജോസഫും കാപട്യം മൂലധനമായി കൊണ്ടുനടക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ ലിറ്റററി ഫെസ്റ്റില്‍ സാറാ ജോസഫ് പതാക ഉയര്‍ത്തിയതിനെക്കുറിച്ച് ശാരദക്കുട്ടിയും സിഎസ് ചന്ദ്രികയും പ്രകടിപ്പിച്ച അഭിപ്രായങ്ങളോട് വിയോജിച്ചുകൊണ്ടാണ് എച്ച്മുക്കുട്ടിയുടെ പോസ്റ്റ്. വളരെ സെലക്ടിവ് ആയി മാത്രം സ്ത്രീദുരിതങ്ങള്‍ മനസ്സിലാക്കുന്ന സാറ ടീച്ചര്‍ പതാക ഉയര്‍ത്തുന്നത് എങ്ങനെയാണ് അത്ര കേമമാവുന്നതെന്ന് പോസ്റ്റില്‍ ചോദിക്കുന്നു.
കുറിപ്പില്‍ നിന്ന്:
''എന്റെ കയ്‌പേറിയ ജീവിതാനുഭവം കൊണ്ട് സാഹിത്യ അക്കാദമി നടത്തുന്ന ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റില്‍ സാറ ടീച്ചര്‍ പതാക ഉയര്‍ത്തുന്നത് വളരേ ഗംഭീരമായി എന്ന് ശാരദക്കുട്ടി ടീച്ചറും ചന്ദ്രികയും പറയുന്നതിനോട് എനിക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. സാറടീച്ചര്‍ക്ക് തികച്ചും സെലക്ടീവ് ആയി ഫെമിനിസമാണുള്ളത്. സ്ത്രീകള്‍ക്ക് അവരുടെ ഫെമിനിസ്റ്റ് നിലപാടുകള്‍ ഒട്ടും തന്നെ ഡിപ്പെന്‍ഡബിള്‍ അല്ല.
എന്റെ മൂന്നരവയസ്സായ പെണ്‍കുഞ്ഞിനെ കേക്ക് പോലെ ഭാഗം വെയ്ക്കണമെന്ന് ആവശ്യപ്പെട്ട, എന്നെ വിവാഹം കഴിക്കാതെ കൂടെത്താമസിപ്പിച്ച വി.ജി.തമ്പിയില്‍ നിന്ന് ഡിവോഴ്‌സ് വാങ്ങാന്‍ ഞാന്‍ കോടതിയില്‍ പോകണമെന്ന് പറഞ്ഞ സാറ ടീച്ചര്‍. എന്റൊപ്പമെന്ന് തോന്നിപ്പിച്ച് തമ്പിയ്‌ക്കൊപ്പം മറുയാത്ര ചെയ്ത ടീച്ചര്‍, എന്റെ മോളെ തമ്പിയുടേ അനുവാദം മേടിച്ചു വേണം കാണാനെന്നും തമ്പിയുടേ ആഗ്രഹമനുസരിച്ചു വേണം അവളെ വളര്‍ത്താനെന്നും പറഞ്ഞ സാറ ടീച്ചര്‍. ഫെമിനിസ്റ്റായ സാറ ടീച്ചറോട് സങ്കടം പറയാന്‍ ചെന്ന എന്റെ അനിയത്തിമാരെ ആട്ടിയിറക്കി വിട്ട സാറ ടീച്ചര്‍...വളരെ സെലക്ടീവ് ആയി മാത്രം സ്ത്രീ ദുരിതങ്ങള്‍ മനസ്സിലാക്കുന്ന സാറ ടീച്ചര്‍ പതാക ഉയര്‍ത്തുന്നത് എങ്ങനെയാണ് അത്ര കേമമാവുന്നത്? എനിക്ക് മനസ്സിലാവുന്നില്ല...
സാറ ടീച്ചറുടെ എഴുത്തും പ്രവൃത്തിയും പൊരുത്തമില്ലാത്തതാണ്. പല എഴുത്തുകാരെയും പോലേ സാറടീച്ചറും കാപട്യം മൂലധനമായി കൊണ്ടു നടക്കുന്നു.
എന്റെ കാര്യത്തില്‍ സാറടീച്ചര്‍ എന്തായാലും കാപട്യത്തിന്റെ ആള്‍രൂപമായിരുന്നു.''
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ