തിരുവനന്തപുരം: ഇസ്‌തിരിയിട്ട വസ്‌ത്രത്തിൽ മരപ്പട്ടി മൂത്രമൊഴിച്ചതിനെ കുറിച്ചാണ് ആഭ്യന്തര മന്ത്രിയുടെ ആശങ്കയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മരപ്പട്ടി ആര്‍ക്കാണ് കൂട്ടുവരിക എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പരിഹസിച്ചു. പൂക്കോട് കോളജിലെ സിദ്ധാര്‍ഥിന്റെ മരണത്തിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
എസ്എഫ്ഐ നേതൃത്വം നല്‍കുന്ന ലഹരി മാഫിയയാണ് സിദ്ധാർത്ഥിനെ മർദിച്ച് കൊന്നത് എന്നാണ് മുരളീധരൻ പറയുന്നത്. സിദ്ധാർഥിന്റെ കൊലപാതകം ആത്മഹത്യയായി എഴുതിത്തള്ളാൻ പൊലീസ് കൂട്ടുനിന്നു. പൊലീസുകാര്‍ക്കെതിരെ അന്വേഷണം വേണമെന്നും മുരളീധരൻ പറഞ്ഞു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. സിദ്ധാർഥ് വധക്കേസ് പ്രതികളെ ഏതു ‘മുടക്കോഴിമലയിലാണ്’ ഒളിപ്പിച്ചിരിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ വെളിപ്പെടുത്തണം എന്നും മുരളീധരൻ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കോളജ് ഹോസ്‌റ്റലിൽ ഒരു വിദ്യാര്‍ഥി തുടർച്ചയായി മർദനമേറ്റ് അവശനായി കിടന്നിട്ടും സംഭവം ആരും അറിഞ്ഞില്ലയെന്ന വാദം വിശ്വാസയോഗ്യമല്ല. എസ്എഫ്‌ഐ ക്രിമിനൽ സംഘം നടത്തിയ കൊലപാതകത്തിനു കൂട്ടു നിൽക്കുകയായിരുന്നു ഡീനും ഏതാനും അധ്യാപകരും. കോളജ് ഡീനിനെയും അസി.വാര്‍ഡനെയും കേസില്‍ പ്രതിചേര്‍ക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. എസ്‌എഫ്‌ഐക്കാരെ ക്രിമിനലുകൾ എന്ന് വിളിച്ച ഗവർണറുടെ നിലപാട് ശരിയായിരുന്നു എന്ന് കേരളത്തിനു ബോധ്യപ്പെടുന്ന സംഭവമാണ് പൂക്കോട് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ