തിരുവനന്തപുരം: സിദ്ധാർഥ് നേരിട്ടത് ക്രൂര പീഡനമെന്ന് ആന്റി റാഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോർട്ട്. മൂന്ന് ദിവസം തുടർച്ചയായി ബെൽറ്റ് ഉപയോഗിച്ച് മർദിച്ചു. ഹോസ്റ്റൽ നടുമുറ്റത്ത് നഗ്നനാക്കി നിർത്തി. മരിക്കുന്ന ദിവസം ഉച്ചവരെയും മർദനം തുടർന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേട്ടുകേൾവിയില്ലാത്ത ക്രൂരതയാണു സിദ്ധാർഥനോട് വിദ്യാർഥി സംഘം കാണിച്ചതെന്ന് സ്ക്വാഡ് അംഗങ്ങളായ അധ്യാപകർ പറയുന്നു. ഹോസ്റ്റൽ അന്തേവാസികളായ 98 വിദ്യാർഥികളിൽ നിന്നു മൊഴിയെടുത്താണു റിപ്പോർട്ട് തയാറാക്കിയത്.
ഹോസ്റ്റലില്‍ സിദ്ധാര്‍ഥനെ പരസ്യവിചാരണ നടത്തി. മുറിയില്‍ ഉറങ്ങിയക്കിടന്ന വിദ്യാര്‍ഥികളെയും വിളിച്ചു വരുത്തി സിദ്ധാര്‍ഥിനെ അടിപ്പിച്ചുവെന്നും അടിക്കാന്‍ മടിച്ചവരെ ഭീഷണിപ്പെടുത്തി അടിപ്പിച്ചുവെന്നും വിദ്യാര്‍ഥികള്‍ മൊഴിനല്‍കി.
നടുമുറ്റത്തു മാത്രമല്ല, ഹോസ്റ്റലിലെ 21–ാം നമ്പർ മുറി, വാട്ടർടാങ്കിന്റെ പരിസരം, ക്യാംപസിലെ കുന്ന് എന്നിവിടങ്ങളിലും സിദ്ധാർഥനെ എത്തിച്ച് ബെൽറ്റുകൊണ്ടു മർദിച്ചു. പലതവണ ചവിട്ടിത്താഴെയിട്ടു. മുടിയിൽ പിടിച്ചുവലിച്ചു. കവിളത്തു പലതവണ അടിക്കുകയും വയറ്റിലും നെഞ്ചത്തും ആഞ്ഞു തൊഴിക്കുകയും ചെയ്തു. നിലത്തെ അഴുക്കുവെള്ളം തുടപ്പിച്ചു. ഭക്ഷണമോ വെള്ളമോ നൽകാതെയാണു 3 ദിവസം തുടർച്ചയായി സിദ്ധാർഥനെ പീഡിപ്പിച്ചുവെന്നുമാണ് വിദ്യാര്‍ഥികളുടെ മൊഴി.
പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബിവിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിട്ടിരുന്നുവെന്നാണ് പരാതി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ