'ഒരു ലക്ഷം ഒറ്റയടിക്ക് 1,92,000 രൂപയായി', ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ 2.67 കോടി തട്ടിയെടുത്തു; മൂന്നുപേര്‍ പിടിയില്‍

ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു
 ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്
ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്പ്രതീകാത്മക ചിത്രം

ആലപ്പുഴ: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മലപ്പുറം ഏറനാട് കാവന്നൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ എലിയാപറമ്പില്‍ വീട്ടില്‍ ഷെമീര്‍ പൂന്തല (38), ഏറനാട് കാവന്നൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വാക്കാലൂര്‍ കിഴക്കേത്തല കടവിനടുത്ത് എടക്കണ്ടിയില്‍ വീട്ടില്‍ അബ്ദുള്‍ വാജിദ് (23), കാവന്നൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചിരങ്ങക്കുണ്ട് ഭാഗത്ത് പൂന്തല വീട്ടില്‍ ഹാരിസ് (ചെറിയോന്‍-35) എന്നിവരെയാണ് മലപ്പുറം അരീക്കോട്ടുനിന്ന് ഞായറാഴ്ച പിടികൂടിയത്.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ മാന്നാര്‍ സ്വദേശിയെ വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടാണ് തട്ടിപ്പു നടത്തിയത്. ഓണ്‍ലൈന്‍ വ്യാപാരം നടത്തി വന്‍ലാഭം നേടാമെന്നു വിശ്വസിപ്പിച്ചശേഷം ഒരു വെബ്‌സൈറ്റിന്റെ ലിങ്ക് അയച്ചുനല്‍കി. അതുവഴി വെര്‍ച്വല്‍ അക്കൗണ്ടു തുടങ്ങാനായിരുന്നു നിര്‍ദ്ദേശം. പരാതിക്കാരന്‍ ആദ്യം 50,000 രൂപ നിക്ഷേപിച്ചു. 15 ദിവസമായപ്പോള്‍ വെര്‍ച്വല്‍ അക്കൗണ്ടില്‍ പണം 65,000 രൂപ ആയി ഉയര്‍ന്നു. കൂടുതല്‍ പൈസ ലഭിച്ചതോടെ പരാതിക്കാരനു വിശ്വാസമായി. ഇതു മുതലെടുത്ത് വിഐപി കസ്റ്റമറായി പരിഗണിച്ച് പ്രതികളില്‍ രണ്ടുപേരും പരാതിക്കാരനും മാത്രമുള്ള ഒരു വിഐപി വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് പരാതിക്കാരന്‍ ഒരുലക്ഷം രൂപയിട്ടപ്പോള്‍ വെര്‍ച്വല്‍ അക്കൗണ്ടില്‍ ഒരാഴ്ച കഴിഞ്ഞ് 1,92,000 രൂപയായി. ഇടയ്ക്കിടെ പണം നിക്ഷേപിച്ചില്ലെങ്കില്‍ കിട്ടിയ ലാഭം പോകുമെന്നു പറഞ്ഞാണ് 26 ഇടപാടുകളിലായി 2.67 കോടി തട്ടിയെടുത്തത്. വെര്‍ച്വല്‍ അക്കൗണ്ടില്‍ ഒന്‍പതുകോടി രൂപയായപ്പോള്‍ പണം പിന്‍വലിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. അതിനിടെ, വരുമാനനികുതിയുടെ പേരിലും സേവനനിരക്കിന്റെ പേരിലും നല്ലൊരു തുക തട്ടി. അതിനുശേഷം ട്രേഡിങ് നടത്തിയ സൈറ്റും വാട്‌സാപ്പ് നമ്പരുമെല്ലാം തട്ടിപ്പുകാര്‍ ഒഴിവാക്കി. ഇതേത്തുടര്‍ന്നാണ് മാന്നാര്‍ സ്വദേശി സൈബര്‍ പൊലീസിനെ സമീപിച്ചത്.

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അപ്പോള്‍ത്തന്നെ നെറ്റ് ബാങ്കിങ്ങിലൂടെ കൈമാറുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ഇതിനു പിന്നിലെന്നു കണ്ടെത്തിയിട്ടുണ്ട്. ഒരുകോടി രൂപയ്ക്കു മുകളില്‍ പണം നഷ്ടപ്പെട്ട കേസായതിനാലാണ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെഎസ് അരുണ്‍, എസ്‌ഐമാരായ നെവിന്‍ ടിഡി മോഹന്‍കുമാര്‍, അഗസ്റ്റിന്‍ വര്‍ഗീസ്, എഎസ്‌ഐ സുധീര്‍, ഹരികുമാര്‍, സിപിഒ ബൈജു സ്റ്റീഫന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്
'വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം'; വ്യാജ ജോലി വാഗ്ദാനങ്ങളില്‍ മുന്നറിയിപ്പുമായി പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com