പാലക്കാട്: വയോധികനെ ഇടിച്ചിട്ട ശേഷം ബൈക്ക് നിർത്താതെ പോയ സംഭവത്തിൽ യുവാക്കൾ ഒരാഴ്ച കഴിഞ്ഞ് പിടിയിൽ. ഒരാഴ്ച മുൻപ് മണ്ണാർക്കാടാണ് അപകടം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ 73കാരൻ സെയ്തലവി കഴിഞ്ഞ ദിവസം മരിച്ചു. പിന്നാലെയാണ് ഇടിച്ചിട്ട ശേഷം ബൈക്ക് നിർത്താതെ ഓടിച്ചു പോയ യാസർ അറാഫത്ത്, ഷറഫുദ്ദീൻ എന്നിവർ അറസ്റ്റിലായത്.
ഇരുവരും സഞ്ചരിച്ച ബൈക്ക് അമിത വേഗതയിൽ വന്നാണ് റോഡ് മുറിച്ചു കടക്കുകയായിരുന്ന സെയ്തലവിയെ ഇടിച്ചു തെറിപ്പിച്ചത്. മണ്ണാർക്കാട് നോട്ടമലയിലാണ് അപകടമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.
വയോധികനെ ഇടിച്ചിട്ട ശേഷം യുവാക്കൾ ബൈക്ക് നിർത്താതെ സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. യാസർ അറാഫത്താണ് ബൈക്ക് ഓടിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങൾ, വാഹന നമ്പർ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. അറസ്റ്റ് രേഖപ്പെടുത്തി ഇരുവരേയും ജാമ്യത്തിൽ വിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ