തൃശൂര്‍: കോര്‍പ്പറേഷനിലെ കുടിവെള്ള വിതരണ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ തൃശൂര്‍ ഡെപ്യൂട്ടി മേയറെ അയോഗ്യയാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ്മാന്‍ നോട്ടീസ്. കുറഞ്ഞ തുകയ്ക്ക് ടെണ്ടര്‍ നല്‍കാതെ കോര്‍പ്പറേഷന് ഒരു കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിലാണ് ഓംബുഡ്സ്മാന്റെ ഇടപെടല്‍. ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി, മുന്‍ മേയര്‍ അജിത ജയരാജന്‍, മുന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കെ എം ബഷീര്‍ എന്നിവരോട് 35 ലക്ഷം രൂപ വീതം കെട്ടിവെയ്ക്കാനും ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥ് ഉത്തരവിട്ടു.
കുറഞ്ഞ വിലയ്ക്ക് ടെണ്ടര്‍ എടുക്കാന്‍ ഒരു കരാറുകാരന്‍ തയ്യാറായി വന്നപ്പോള്‍ നിലവിലുള്ള കരാറുകാരന് ഉയര്‍ന്ന വിലയ്ക്ക് ടെണ്ടര്‍ നല്‍കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ജനതാദള്‍ അംഗമായ എം എല്‍ റോസി ഇടത് കൗണ്‍സിലറാണ്. ടെണ്ടര്‍ നല്‍കുന്ന സമയത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്നു എം എല്‍ റോസി. അജിത ജയരാജന്‍ ആയിരുന്നു മേയര്‍. അതിനിടെ ഇന്നു ചേര്‍ന്ന കൗണ്‍സില്‍ യോഗം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പ്രക്ഷുബ്ധമായി. റോസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങിയതോടെ മേയര്‍ യോഗം പിരിച്ചുവിട്ടു.
എം എല്‍ റോസി രാജിവെച്ചാല്‍ ഇടതുഭരണസമിതിക്ക് കോര്‍പ്പറേഷനില്‍ ഭൂരിപക്ഷം നഷ്ടപ്പെടും. കൗണ്‍സില്‍ യോഗത്തിന് എത്തിയ റോസിയെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് രാജന്‍ ജെ പല്ലന്‍, ജോണ്‍ഡാനിയല്‍, ലാലി ജെയിംസ്, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് വിനോദ് പൊള്ളാഞ്ചേരി എന്നിവര്‍ ആവശ്യപ്പെട്ടു. കൂടാതെ മുദ്രാവാക്യങ്ങള്‍ വിളിച്ച് എംഎല്‍ റോസിയെ പ്രതിപക്ഷം വളഞ്ഞുവെയ്ക്കുകയും ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ