കൊച്ചി: അധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും സ്വര്‍ഗരാജ്യം എന്ന് ആദ്യം പറഞ്ഞത് എംഗല്‍സോ മാര്‍ക്സോ അല്ല, അതുകൊണ്ട് ആരാണ് ആദ്യത്തെ മാര്‍ക്സിസ്റ്റ് എന്ന് ചോദിച്ചാല്‍ യേശു ക്രിസ്തു എന്നൊരു ഉത്തരം മാത്രമെന്ന് എഴുത്തുകാരന് സി രാധാകൃഷ്ണന്. 'ക്രിസ്തുമതം അനുസരിച്ച് ദൈവത്തിന്റെ മുന്നില്‍ ഏറ്റവുമധികം സ്ഥാനം ഉള്ളയാള്‍ ഭക്തന് അല്ല, പുരോഹിതനുമല്ല, പിന്നെ ആരാണ്?, നീതിമാന് ആണ്. ആരാണ് ആദ്യത്തെ മാര്‍ക്സിസ്റ്റ്? യേശുക്രിസ്തുവാണ്. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല'- ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സി രാധാകൃഷ്ണന്.
ആധുനിക കാലത്തെ ആശയങ്ങളുമായി പൊരുത്തപ്പെടാത്ത ഒന്നും ഉപനിഷത്തുകളില്‍ ഇല്ല. ഈശാവാസ്യോപനിഷത്ത് എടുത്താല്‍ പിന്നെ മാര്‍ക്സിസം വേണ്ട. ഉള്ളവന് ഇല്ലാത്തവന് കൊടുക്കാനാണ് ഈശാവാസ്യോപനിഷത്തില് പറയുന്നത്. എല്ലാവരെയും ഒരേ പോലെ കാണണമെന്നും പ്രകൃതിദത്തമായ വിഭവങ്ങള്‍ എല്ലാവര്ക്കും തുല്യമായി പങ്കിടണമെന്നുമാണ് ഇതില്‍ പറയുന്നത്. അങ്ങനെ വരുമ്പോള്‍ മാര്‍ക്സിസത്തിന്റെ ആവശ്യകത എന്ത് എന്നും സി രാധാകൃഷ്ണന് ചോദിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'എന്റെ രാഷ്ട്രീയം മഹാത്മാഗാന്ധിയുടെ രാഷ്ട്രീയമാണ്. 1947ല്‍ ഗാന്ധി പറഞ്ഞത് രാജ്യത്ത് രാഷ്ട്രീയം പാടില്ല എന്നാണ്. ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല. ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലാണ് ഇന്ത്യ ഭരിക്കപ്പെടേണ്ടത്. അത് നടപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ നമുക്ക് നേരിടേണ്ടി വരില്ലായിരുന്നു.'- രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
'എല്ലാ മനുഷ്യരും നല്ലവരായി കാണാന്‍ മാത്രമേ ഒരു എഴുത്തുകാരന് ഇഷ്ടപ്പെടുന്നുള്ളൂ. മനുഷ്യര്‍ക്കും ലോകത്തിനും നന്മ സ്വപ്നം കാണാതെ ഒരു എഴുത്തുകാരനും എഴുത്തുകാരനാകാന്‍ കഴിയില്ല. ഇവിടെ നിലവിലുള്ള ഇടതുപക്ഷ രാഷ്ട്രീയം വിഭാഗീയ രാഷ്ട്രീയമാണ്. ഒരാള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, അവന് എല്ലാ ജനങ്ങളെയും പ്രതിനിധീകരിക്കുന്നുണ്ടോ? കൂടാതെ, ഇവിടെ റിസര്‍വേഷന്‍ സംവിധാനത്തെ ഞാന്‍ പിന്തുണയ്ക്കുന്നില്ല. യൂറോപ്പില്‍ ആഫ്രിക്കയില്‍ നിന്നുള്ളവരെ അടിമകളാക്കി. എന്നാല്‍ പിന്നീട് അവര്‍ക്ക് സംവരണം നല്‍കിയില്ല. പകരം അവര്‍ക്ക് സമത്വം നല്കി. ഇവിടെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണ് സംവരണം നല്‍കുന്നത്. അങ്ങനെ, ഒരു വ്യക്തിയുടെ രേഖയില്‍ ജാതി എന്നെന്നേക്കുമായി മുദ്രകുത്തപ്പെടുന്നു.'- സി രാധാകൃഷ്ണന് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ