ഒരു വനം മന്ത്രിയുടെ പകല്‍ക്കൊള്ള

ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങളും 6000-ത്തോളം വൃക്ഷങ്ങള്‍ മുറിച്ചു നീക്കിയതും ഏതൊരു പ്രകൃതിസ്നേഹിയേയും വേദനിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ കൂടിയേ തീരൂ
ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്
ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്

നം സംരക്ഷിക്കാന്‍ നിയുക്തനായ സംസ്ഥാന മന്ത്രി വനത്തിന്റെ ശാപവും ദുരന്തവുമായ ഒരു അസാധാരണ സംഭവമാണിത്. ഇന്ത്യന്‍ വനം-പരിസ്ഥിതി ചരിത്രത്തിലെ കറുത്ത അധ്യായം. ഈ 'പ്രതിഭാസത്തി'ന്റെ അടിയൊഴുക്കുകള്‍ സുപ്രീംകോടതി ആകാംക്ഷയോടെ പരിശോധിച്ചപ്പോള്‍ ജഡ്ജിയുടെ ആശങ്ക അടിക്കടി ഉയര്‍ന്നിരുന്നു.

വിധി എഴുതിയപ്പോള്‍ കോടതിക്കു ബോധ്യപ്പെട്ടത് ഇതാണ്: ''ലോകപ്രശസ്തമായ ജിം കോര്‍ബറ്റ് കടുവാ സങ്കേതത്തില്‍ പകല്‍കൊള്ളയ്ക്കാണ് നിയമം കയ്യിലെടുത്ത വനംമന്ത്രി നേതൃത്വം നല്‍കിയത്. വനസംരക്ഷണ നിയമവും കോടതി വര്‍ഷങ്ങളായി നല്‍കിയിട്ടുള്ള മാര്‍ഗ്ഗരേഖയും മന്ത്രി ചവറ്റുകുട്ടയില്‍ തള്ളി. അഴിമതി ആരോപണങ്ങള്‍ സി.ബി.ഐയും ഇ.ഡിയും വിജിലന്‍സും എക്കൗണ്ടന്റ് ജനറലും അന്വേഷിക്കുന്നു. വിവാദങ്ങളെത്തുടര്‍ന്ന് മന്ത്രി രാജിവച്ചു. അത്രമാത്രം.

ഒരു സംസ്ഥാന വനംമന്ത്രിയെ സുപ്രീംകോടതി ആദ്യമായി അതിരൂക്ഷമായി വിമര്‍ശിച്ചു. ഹിമാലയന്‍ താഴ്വരകളില്‍ പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് അനുഗ്രഹീതമായ ഉത്തരാഖണ്ഡിലെ ലോകപ്രശസ്തമായ കടുവാ സംരക്ഷണ സങ്കേതത്തിന്റെ (Jim Corbtte National Park) ദുരവസ്ഥയാണ് വിധിയിലെ പ്രമേയം. അഴിമതിയുടെ ഇരുണ്ട വശീകരണവലയത്തില്‍പ്പെട്ട ഉത്തരാഖണ്ഡ് വനംമന്ത്രി ഹരക്സിങ് റാവത്ത് ഉദ്യോഗസ്ഥരുമായി ചേര്‍ന്നു നടത്തിയ പകല്‍ക്കൊള്ളയാണ് നടത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടുകളില്‍നിന്നു തെളിയുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു.

വനം-പരിസ്ഥിതി-വന്യജീവി സംരക്ഷണത്തിനായി 1996 മുതല്‍ സുപ്രീംകോടതി തുടങ്ങിവെച്ച മഹത്തായ ദൗത്യങ്ങള്‍ എല്ലാം കീഴ്മേല്‍ മറിച്ചുകൊണ്ട് കോര്‍ബറ്റ് സങ്കേതത്തില്‍ കടുവയുടെ ആവാസവ്യവസ്ഥ വ്യാപകമായി നശിപ്പിക്കപ്പെട്ടതായി സുപ്രീംകോടതി കണ്ടെത്തി. അതിനാല്‍ വിധി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

സങ്കേതത്തില്‍ ആയിരക്കണക്കിനു വൃക്ഷങ്ങള്‍ വെട്ടിവെളുപ്പിച്ചിരിക്കുന്നു. വ്യാപകമായ നാശം. അനധികൃത നിര്‍മ്മാണങ്ങള്‍ കൂണ് പോലെ മുളച്ചിരിക്കുന്നു. കോടികളുടെ വെട്ടിപ്പിനും ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ സമ്പാദ്യത്തിനും അത് വഴിയൊരുക്കുകയല്ലേ? അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുകൊണ്ട് ഡിവിഷന്‍ ബെഞ്ചിന്റെ അദ്ധ്യക്ഷനായ ജസ്റ്റിസ് ബി.ആര്‍. ഗവായ് പ്രതികരിച്ചു.

ഹരക്സിങ് റാവത്ത്
ഹരക്സിങ് റാവത്ത്
''കോര്‍ബറ്റ് കടുവാ സങ്കേതത്തിനേറ്റ മുറിപ്പാടുകളില്‍നിന്നും രക്തം ഒഴുകുന്നത് കണ്‍മുന്നില്‍ എന്നതുപോലെ അന്വേഷണ റിപ്പോര്‍ട്ടുകളില്‍നിന്നു കാണാം. വംശനാശം നേരിടുന്ന കടുവയെ സംരക്ഷിക്കാന്‍ ദൗത്യവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നേറുന്നു. അത് ഒരു വശം. മറുവശത്ത് ധിക്കാരിയായ വനംമന്ത്രി വനസംരക്ഷണ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാലും തനിക്ക് ഒരു പോറല്‍പോലും ഏല്‍ക്കില്ലെന്ന് കരുതുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാരാകട്ടെ, വനംമന്ത്രിയുടെ അതിക്രമങ്ങള്‍ കണ്ടിട്ടും നിശ്ശബ്ദത പാലിച്ചിരിക്കുന്നു.''

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഭിഭാഷകരോട് കോടതി ഇങ്ങനെ പ്രതികരിച്ചു: ''കോര്‍ബറ്റ് കടുവാ സങ്കേതത്തിനേറ്റ മുറിപ്പാടുകളില്‍നിന്നും രക്തം ഒഴുകുന്നത് കണ്‍മുന്നില്‍ എന്നതുപോലെ അന്വേഷണ റിപ്പോര്‍ട്ടുകളില്‍നിന്നു കാണാം. വംശനാശം നേരിടുന്ന കടുവയെ സംരക്ഷിക്കാന്‍ ദൗത്യവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നേറുന്നു. അത് ഒരു വശം. മറുവശത്ത് ധിക്കാരിയായ വനംമന്ത്രി വനസംരക്ഷണ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാലും തനിക്ക് ഒരു പോറല്‍പോലും ഏല്‍ക്കില്ലെന്ന് കരുതുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാരാകട്ടെ, വനംമന്ത്രിയുടെ അതിക്രമങ്ങള്‍ കണ്ടിട്ടും നിശ്ശബ്ദത പാലിച്ചിരിക്കുന്നു.''

ഇതൊക്കെ എങ്ങനെ സംഭവിച്ചു? ആകാംക്ഷയോടെ കോടതി ചോദിച്ചു. ''വന്യജീവി സംരക്ഷണ നിയമവും ചട്ടങ്ങളും നമുക്ക് ഉണ്ടല്ലോ? കടുവാ സങ്കേതത്തിന്റെ മേല്‍നോട്ടത്തിനായി കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അതിനെല്ലാം ഉപരിയായി നില്‍ക്കുന്നു. വംശനാശം നേരിടുന്ന കടുവയെ സംരക്ഷിക്കാന്‍ പ്രതിവര്‍ഷം കോടികള്‍ ചെലവാക്കുന്നു.''

''കൂടുതല്‍ ഒന്നും പറയുന്നില്ല, കാരണം ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സി.ബി.ഐയുടെ അന്വേഷണം നടക്കുകയാണ്. അത് പൂര്‍ത്തിയാകട്ടെ'' -സുപ്രീംകോടതി വ്യക്തമാക്കി.

വിവാദങ്ങളെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് വനം വകുപ്പ് മന്ത്രി ഹരക്സിങ് റാവത്ത് രാജിവച്ചു. അന്വേഷണത്തിനായി ഇ.ഡിയും (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) സംസ്ഥാന അക്കൗണ്ടന്റ് ജനറലും രംഗത്തുണ്ട്. കോര്‍ബറ്റ് സങ്കേതത്തിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചുകൊണ്ട് ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി അക്കൗണ്ടന്റ് ജനറല്‍ നല്‍കിയ പ്രാരംഭ റിപ്പോര്‍ട്ടില്‍നിന്നു കാണാം. ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍നിന്നു കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോഴാണ് അഴിമതിയുടേയും ക്രമക്കേടിന്റേയും ആഴവും വ്യാപ്തിയും ആദ്യമായി വെളിച്ചത്ത് വന്നത്.

''വനം മന്ത്രിയുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം രക്ഷാകവചമായി നിന്നത് സംസ്ഥാന സര്‍ക്കാരാണ്. അതാണ് സുപ്രീംകോടതിയെ കൂടുതല്‍ ഞെട്ടിച്ചത്. അഴിമതി നടത്താന്‍ താല്പര്യമുള്ള സമാന ചിന്താഗതിക്കാരായ ഉദ്യോഗസ്ഥരെ മന്ത്രിക്കു കിട്ടി. അവരുടെ അതിക്രമങ്ങള്‍ മന്ത്രിതന്നെ പ്രോത്സാഹിപ്പിച്ചു. ഈ വിചിത്രസംഭവങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നതും സുപ്രീംകോടതി വിധിയിലൂടെയാണ്. കടുവയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ദൗത്യം നടപ്പിലാക്കുന്നത് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയാണ്. കണ്ണും കാതും തുറന്നു പ്രവര്‍ത്തിക്കേണ്ട ഒരു അതോറിറ്റിയാണിത്. പക്ഷേ, കോര്‍ബറ്റ് സങ്കേതത്തിന്റെ അതിക്രമങ്ങള്‍ നടന്ന ശേഷമാണ് അതു ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നായിരുന്നു അതോറിറ്റിയുടെ അന്വേഷണം. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായി, പ്രശാന്ത് കുമാര്‍ മിശ്ര, സന്ദീപ് മേത്ത എന്നിവര്‍ ചേര്‍ന്ന് എഴുതിയ വിധി നിയമഗ്രന്ഥങ്ങളില്‍ ഇനി പ്രാമുഖ്യത്തോടെ മുദ്രണം ചെയ്യപ്പെടും.

സുപ്രീംകോടതി
സുപ്രീംകോടതി
2021 ഒക്ടോബറിലാണ് കോര്‍ബറ്റ് സങ്കേതത്തില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്. നിയമലംഘനങ്ങളെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി സ്വമേധയാ നടപടി എടുത്തു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ കോടതിക്കു ലഭിച്ചു. അനധികൃത നിര്‍മ്മാണങ്ങള്‍ മാത്രമല്ല, വ്യാപകമായി വനം വെട്ടിനീക്കലും നടന്നിട്ടുണ്ടെന്നു തെളിഞ്ഞു. വനനിയമങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടിക്കും അതോറിറ്റി ശുപാര്‍ശ ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകനായ ഗൗരവ്കുമാര്‍ ബന്‍സാല്‍ സുപ്രീംകോടതിയുടെ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്കും പരാതി നല്‍കി. അതോടെ അന്വേഷണത്തിന്റെ വ്യാപ്തി കൂടി.

ഉത്തരാഖണ്ഡിലെ കുമാവോണ്‍ മലനിരകളില്‍ നരഭോജികളായ കടുവകളെ വേട്ടയാടി കൊന്ന ശേഷം ഗ്രാമീണരുടെ രക്ഷയ്‌ക്കെത്തിയ ജിംകോര്‍ബറ്റിന്റെ സ്മരണ നിലനിര്‍ത്താനാണ് 1957-ല്‍ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് സ്ഥാപിച്ചത്. അതിനു മുന്‍പ് സങ്കേതത്തിന്റെ പേര് ഹെയ്ലി നാഷണല്‍ പാര്‍ക്ക് എന്നായിരുന്നു. 1935-ല്‍ സ്ഥാപിതമായിരുന്ന ബ്രിട്ടീഷ് ഭരണകാലത്ത് യുണൈറ്റഡ് പ്രോവിന്‍സസിന്റെ ഗവര്‍ണര്‍ ആയിരുന്നു മാല്‍കം ഹെയ്ലി. കോര്‍ബറ്റ് സങ്കേതം ഇപ്പോള്‍ ലോകപ്രശസ്തമാണ്. 55 കടുവാ സങ്കേതങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. തേക്കടിയും (പെരിയാര്‍) പറമ്പിക്കുളവുമാണ് കേരളത്തിലെ കടുവാ സങ്കേതങ്ങള്‍.

1875-ല്‍ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ജിം കോര്‍ബറ്റ് മികച്ച എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ 'കുമാസോണിലെ നരഭോജികള്‍' ഇന്നും വിറ്റഴിയുന്ന പ്രശസ്ത ഗ്രന്ഥമാണ്. 1955-ല്‍ കെനിയയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു. നൈനിറ്റാളില്‍നിന്ന് അകലെയുള്ള കലദുങ്കിയില്‍ കോര്‍ബറ്റ് മ്യൂസിയം സ്ഥിതിചെയ്യുന്നു. 2021 ഒക്ടോബറിലാണ് കോര്‍ബറ്റ് സങ്കേതത്തില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്. നിയമലംഘനങ്ങളെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി സ്വമേധയാ നടപടി എടുത്തു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ കോടതിക്കു ലഭിച്ചു. അനധികൃത നിര്‍മ്മാണങ്ങള്‍ മാത്രമല്ല, വ്യാപകമായി വനം വെട്ടിനീക്കലും നടന്നിട്ടുണ്ടെന്നു തെളിഞ്ഞു. വനനിയമങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടിക്കും അതോറിറ്റി ശുപാര്‍ശ ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകനായ ഗൗരവ്കുമാര്‍ ബന്‍സാല്‍ സുപ്രീംകോടതിയുടെ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്കും പരാതി നല്‍കി. അതോടെ അന്വേഷണത്തിന്റെ വ്യാപ്തി കൂടി. കേസില്‍ പിന്നീട് സി.ബി.ഐ അന്വേഷണത്തിന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം കാര്യക്ഷമമാക്കാന്‍ ഗൗരവ് കുമാര്‍ ബന്‍സാല്‍ തുടര്‍ന്ന് സുപ്രീംകോടതിയേയും സമീപിച്ചപ്പോഴാണ് കേസില്‍ വഴിത്തിരിവുണ്ടായത്. സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതി പരിശോധിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളും കോടതിയെ സഹായിക്കാന്‍ നിയുക്തനായ അഡ്വ. കെ. പരമേശ്വറിന്റേയും വാദങ്ങള്‍ കോടതി കേട്ടു. ബന്‍സാല്‍ നേരിട്ട് ഹാജരായിട്ടാണ് കേസ് വാദിച്ചത്. ഒരുകൂട്ടം ഉന്നത ഉദ്യോഗസ്ഥരെത്തുടര്‍ന്ന് സര്‍വ്വീസില്‍നിന്നു സസ്‌പെന്റ് ചെയ്തു. മറ്റു ചിലരെ സ്ഥലം മാറ്റുകയും ചെയ്തത് കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സ് വകുപ്പ് കേസ് എടുക്കുകയും ചെയ്തു. കേസ് പരിശോധിക്കാന്‍ വനനിയമങ്ങളും കേന്ദ്ര ഉത്തരവുകളും മറ്റും സുപ്രീംകോടതി സമഗ്രമായി പരിശോധിച്ചു.

കടുവയുടെ സ്വര്‍ഗ്ഗഭൂമിയെ നശിപ്പിച്ചു,

6000 വൃക്ഷങ്ങള്‍ മുറിച്ചുനീക്കി

ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി കോര്‍ബറ്റ് സങ്കേതത്തില്‍നിന്ന് ഏതാണ്ട് 6000-ത്തോളം വൃക്ഷങ്ങള്‍ മുറിച്ചു നീക്കിയതായി കാണുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു. ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതി മുന്‍പാകെ ഹാജരാക്കപ്പെട്ടിരുന്നു.

കോര്‍ബറ്റ് കടുവകളുടെ സ്വര്‍ഗ്ഗഭൂമിയാണ്. നിയമം ലംഘിച്ചുകൊണ്ട് ദുരാഗ്രഹികളായ ഉദ്യോഗസ്ഥരാണ് ഈ കുറ്റകൃത്യം ചെയ്തതെന്നും കോടതി പറഞ്ഞു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണിത്. പരിസ്ഥിതിയെ കൊള്ളയടിക്കുകയാണ് ഇവര്‍ ചെയ്ത ഹീനകൃത്യം. സങ്കേതത്തില്‍ പാടേ നാശം വിതറിയിരിക്കുന്നു. ഇതു പകല്‍കൊള്ളയാണ്-അതായിരുന്നു കോടതിയുടെ അനുമാനം. ജീപ്പില്‍ ടൂറിസ്റ്റുകളെ കയറ്റി ടൈഗര്‍ സഫാരി നടത്തുന്നത് ഏതെല്ലാം മേഖലകളില്‍ മാത്രം അനുവദിക്കാം എന്നത് സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തീരുമാനിക്കണമെന്ന് കോടതി ഉത്തരവിട്ടു. അതിനായി വിദഗ്ദ്ധ സമിതിയെ രൂപീകരിക്കണം.

ജസ്റ്റിസ് ബി.ആര്‍. ഗവായി
ജസ്റ്റിസ് ബി.ആര്‍. ഗവായി

ഏതായാലും 6000ത്തോളം വൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയ നിയമവിരുദ്ധ പ്രവൃത്തിക്ക് ഉത്തരവാദി വനംമന്ത്രി തന്നെയാണെന്നുള്ള നിലപാടിലായിരുന്നു കോടതി. ''മുന്‍ ഡി.എഫ്.ഒ കിഷന്‍ചന്ദിനും ഇതില്‍ പങ്കാളിത്തമുണ്ട്.''

കോര്‍ബറ്റ് സങ്കേതത്തിന്റെ ദയനീയ ചിത്രത്തില്‍ മറ്റൊന്നു കൂടിയുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ''സങ്കേതത്തിന്റെ ചുറ്റുമായി കൂണുകള്‍പോലെയാണ് റിസോര്‍ട്ടുകള്‍ ഉയര്‍ന്നിരിക്കുന്നത്. വിവാഹ ആഘോഷങ്ങള്‍ക്കായി അവ വേദിയാകുന്നു. പലപ്പോഴും റിസോര്‍ട്ടുകളില്‍നിന്നു സംഗീതം കേള്‍ക്കാം. അതു ശബ്ദമലിനീകരണം ചുറ്റും സൃഷ്ടിക്കുന്നു. കടുവയുടെ ആവാസവ്യവസ്ഥയ്ക്ക് അത് ശല്യം ചെയ്യുന്നുണ്ട്.''- നടപടികളെ വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് ഗവായി പറഞ്ഞു. യാതൊരു നിയന്ത്രണവുമില്ലാതെ റിസോര്‍ട്ടുകള്‍ ഉയര്‍ത്തുന്നത് കോര്‍ബറ്റ് സങ്കേതംപോലുള്ള സംരക്ഷിത പ്രദേശങ്ങളില്‍ അനുവദിച്ചുകൂടാ. ഈ പ്രദേശത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയെത്തന്നെ അതു തകിടംമറിക്കും ഇനിമേലില്‍ ഈ പ്രദേശങ്ങളില്‍ റിസോര്‍ട്ടുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദഗ്ദ്ധസമിതി രൂപീകരിച്ച് തീരുമാനിക്കണം. ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനും ശുപാര്‍ശ വേണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോര്‍ബറ്റ് സങ്കേതത്തിലെ അനധികൃത നിര്‍മ്മാണങ്ങളും 6000-ത്തോളം വൃക്ഷങ്ങള്‍ മുറിച്ചു നീക്കിയതും ഏതൊരു പ്രകൃതിസ്‌നേഹിയേയും വേദനിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ കൂടിയേ തീരൂ എന്നു കോടതി നിര്‍ദ്ദേശിച്ചു. ഇന്ത്യയിലെ കടുവാ സങ്കേതങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ശുപാര്‍ശകള്‍ മുന്‍ കേന്ദ്ര വനം ഡയറക്ടര്‍ ജനറല്‍ ചന്ദ്രപ്രകാശ് ഗോയല്‍ അദ്ധ്യക്ഷനായ കമ്മിറ്റി നല്‍കണം. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ മൂലം സങ്കേതത്തിന് ഉണ്ടായ നാശനഷ്ടങ്ങള്‍ നിര്‍ണ്ണയിച്ച് അവ പൂര്‍വസ്ഥിതിയിലാക്കാനുള്ള നിര്‍ദ്ദേശങ്ങളും കമ്മിറ്റി നല്‍കണം.

നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികള്‍ ആരെല്ലാമാണ്? അവരില്‍നിന്നു തുക ഈടാക്കാന്‍ നടപടി വേണമെന്നു കോടതി ഉത്തരവിട്ടിട്ടുണ്ട്. 'ടൈഗര്‍ സഫാരി' അതു സംബന്ധിച്ച തീരുമാനവും കമ്മിറ്റിക്ക് എടുക്കാം. കടുവാ സംരക്ഷണത്തിനായി ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട നാഷണല്‍ ടൈഗര്‍ കണ്‍സര്‍വ്വേഷന്‍ അതോറിറ്റിയുടെ അധികാരങ്ങളും ചുമതലകളും വിധിയില്‍ സുപ്രീംകോടതി വിശദമായി ഉദ്ധരിച്ചിട്ടുണ്ട്. വിപുലമായ അധികാരങ്ങള്‍ നിയമത്തില്‍ ഉണ്ട്. പക്ഷേ, കോര്‍ബറ്റ് സങ്കേതത്തിന്റെ കാര്യത്തില്‍ അതൊന്നും ഫലപ്രദമായി വിനിയോഗിച്ചിട്ടില്ലെന്നു വിധിയില്‍നിന്നു വ്യക്തമാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ കൂറ്റന്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ട്. വിദഗ്ദ്ധസമിതികളില്‍ പലരും പ്രവര്‍ത്തിക്കുന്നു. ലക്ഷങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുടക്കി പലരെയും വിദേശത്ത് വിദഗ്ദ്ധസമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ അയക്കുന്നു. തിരിച്ച് വന്നു വാതോരാതെ അവരൊക്കെ പ്രസംഗിക്കുന്നു. എല്ലാം നിരീക്ഷിക്കാന്‍ കേന്ദ്ര വനം മന്ത്രാലയമുണ്ട്. കാലാകാലങ്ങളിലായി വനസംരക്ഷണത്തിന് സുപ്രീംകോടതി ഉത്തരവുകള്‍ നല്‍കുന്നു. എന്നിട്ടും 1996 മുതല്‍ പ്രകൃതി-വനസംരക്ഷണ ദൗത്യമായി ഏറ്റെടുത്ത് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉത്തരാഖണ്ഡ് വനം മന്ത്രിയും ഉദ്യോഗസ്ഥരും ചവറ്റുകുട്ടയില്‍ തള്ളിയ ദയനീയ സ്ഥിതി എങ്ങനെ ഉണ്ടായി? വിധിക്കുശേഷം പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരവധി പേര്‍ ചേര്‍ന്നു കേന്ദ്ര - വനം മന്ത്രിക്കു നിവേദനം നല്‍കി. പക്ഷേ, പ്രതികരിക്കാന്‍ മന്ത്രി ഇതുവരെ കൂട്ടാക്കിയില്ല.

ഡെറാഡൂണിലെ നേച്ചര്‍വാച്ച് എന്ന സംഘടന കേന്ദ്ര വനംമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ പ്രധാന കാര്യം ഇതായിരുന്നു. ''ഉത്തരാഖണ്ഡ് വനംമന്ത്രി റാവത്ത് മുന്‍പ് ബി.ജെ.പിയിലായിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെ ബി.ജെ.പിയില്‍നിന്നു പുറത്താക്കിയിരുന്നു. പിന്നീട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നുകൊണ്ട് അദ്ദേഹം ഉത്തരാഖണ്ഡില്‍ വനം മന്ത്രിയായി. ഇനി സി.ബി.ഐ കേസും മറ്റും ഒതുക്കിത്തീര്‍ക്കാന്‍, കോടീശ്വരനായ ഈ മുന്‍മന്ത്രി ബി.ജെ.പിയിലേക്ക് തിരിച്ചുവരുമോ?

കടുവ ഉള്‍പ്പെടെയുള്ള വന്യജീവികളെ സംരക്ഷിക്കാനുള്ള വന്യജീവി സംരക്ഷണ നിയമം കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത് സമഗ്രമായ ഒന്നാണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ മേല്‍നോട്ടത്തിലാണ് നിയമം തയ്യാറാക്കിയത്. വന്യജീവി സമ്പത്തിന്റെ പൂര്‍ണ്ണ സംരക്ഷയാണ് ദൗത്യം. അതിനായി കാലാകാലങ്ങളില്‍ വിശദമായ മാര്‍ഗ്ഗരേഖകളുമുണ്ട്. അതൊക്കെ കര്‍ശനമായി പാലിച്ചാല്‍ വന്യജീവികള്‍ക്ക് ഏത് സങ്കേതവും സ്വര്‍ഗ്ഗമായിരിക്കും. ടൈഗര്‍ സഫാരിക്ക് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വ്വേഷന്‍ അതോറിറ്റിയുടെ കര്‍ശന മാര്‍ഗ്ഗരേഖകള്‍ ഉണ്ട്. പക്ഷേ, പലതും കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായി കാണാം. വന്യജീവി - പ്രകൃതി സംരക്ഷണം സാക്ഷാല്‍ക്കരിക്കാന്‍ 1996 മുതല്‍ പുറപ്പെടുവിച്ചിട്ടുള്ള വിധികള്‍ സുപ്രീംകോടതി ഉദ്ധരിക്കുകയും ചെയ്തു.

ടൈഗര്‍ സഫാരി
ടൈഗര്‍ സഫാരി

ഡി.എഫ്.ഒയ്ക്ക്

എന്നും തണലായി മന്ത്രി

അഴിമതിക്കാരനായ ഡി.എഫ്.ഒ കിഷന്‍ചന്ദിനെ എപ്പോഴും സംരക്ഷിച്ചു പോന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഇതിനു മുന്‍പും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഗുരുതരമായ വീഴ്ചവരുത്തിയിട്ടുള്ള കിഷന്‍ചന്ദിന് ഉത്തരവാദപ്പെട്ട തസ്തികകള്‍ ഇനി നല്‍കരുതെന്ന് സീനിയര്‍ ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും മന്ത്രി ഇടപെട്ട് അത് അസാധുവാക്കി. കിഷന്‍ചന്ദിനെ സസ്‌പെന്റ് ചെയ്യാന്‍ വനം വകുപ്പ് സെക്രട്ടറി ശുപാര്‍ശ നല്‍കിയപ്പോഴും മന്ത്രി അത് തടഞ്ഞുകൊണ്ട് മറ്റൊരു ഉന്നത തസ്തികയില്‍ അദ്ദേഹത്തെ കുടിയിരുത്തി. ഈ പദവി നല്‍കാന്‍ വേണ്ടത്ര ന്യായീകരണവും മന്ത്രി നല്‍കിയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ടൈഗര്‍ സഫാരിയുടെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് സുപ്രീംകോടതിയുടെ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഏതായാലും കോര്‍ബറ്റ് സങ്കേതത്തില്‍ സഫാരിക്ക് ചില നിയന്ത്രണങ്ങള്‍ സുപ്രീംകോടതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഉന്നത ശൃംഗത്തിലാണ് കടുവയുടെ ആവാസവ്യവസ്ഥയ്ക്ക് പൂര്‍ണ്ണ സംരക്ഷണം അത്യന്താപേക്ഷിതമാണെന്ന് സുപ്രീംകോടതി പറഞ്ഞു. ആരോഗ്യകരമായ രീതിയില്‍ കടുവയുടെ സംഖ്യ ഉയര്‍ന്നാല്‍ അത് സുസ്ഥിര വികസനത്തിനുള്ള യഥാര്‍ത്ഥ സൂചന നല്‍കും. വന്യജീവി സംരക്ഷണ നിയമവും ചട്ടങ്ങളും മറ്റും നിലവിലുണ്ടെങ്കിലും മനുഷ്യന്റെ അത്യാഗ്രഹം മൂലമാണ് കോര്‍ബറ്റ് കടുവാ സങ്കേതത്തിനു വ്യാപകമായ നാശം സംഭവിക്കുന്നതെന്നു കോടതി പറഞ്ഞു.

1996 മുതല്‍ വനം-പ്രകൃതി സംരക്ഷണത്തിനായി സുപ്രീംകോടതി ആദ്യമായി പുറപ്പെടുവിച്ച പൊതുവിശ്വാസ സിദ്ധാന്തം വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതു നഗ്‌നമായി ലംഘിക്കുക കൂടിയാണ് കോര്‍ബറ്റ് സങ്കേതത്തില്‍ ചെയ്തിരിക്കുന്നതെന്നു കോടതി പറഞ്ഞു.

പ്രകൃതി-വന്യജീവി സമ്പത്ത് ജനങ്ങള്‍ക്കെല്ലാം അനുഭവിക്കാനുള്ള അവകാശമുണ്ട്. അതിന്റെ രക്ഷാധികാരിയായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. മറ്റാരുടേയും കടന്നാക്രമണങ്ങളില്‍നിന്നു പ്രകൃതിയുടെ ഈ സമ്പത്തിനെ സര്‍ക്കാര്‍ സംരക്ഷിച്ചുകൊണ്ട് വാതിലുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നു. അതാണ് പൊതുവിശ്വാസ സിദ്ധാന്തം അമേരിക്കന്‍ പരിസ്ഥിതി ശാസ്ത്രത്തിന്റെ ചുവടുവെച്ചുകൊണ്ടാണ് ഇന്ത്യയിലും ഇതു പ്രാവര്‍ത്തികമാക്കാന്‍ 1996-ല്‍ സുപ്രീംകോടതി തീരുമാനിച്ചത്. തുടര്‍ന്നു നിരവധി വിധികളില്‍ ഈ സിദ്ധാന്തം ആവര്‍ത്തിച്ചുകൊണ്ട് വിധികള്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുകയും ചെയ്തു. പ്രകൃതി സംരക്ഷണം മഹത്തായ ഒരു ദൗത്യമായി കോടതികള്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ സിദ്ധാന്തത്തിന് ഇന്ത്യയില്‍ (Doctrine of public Trust) പ്രസക്തി വര്‍ദ്ധിക്കുകയും ചെയ്തു.

കേന്ദ്ര വനംമന്ത്രിയായിരുന്ന കമല്‍നാഥുമായി ബന്ധപ്പെട്ട ഒരു റിസോര്‍ട്ട് ഹിമാചല്‍ പ്രദേശില്‍ വനഭൂമി കയ്യേറിയതായി പരാതി ഉയര്‍ന്നു. ഭൂമി പിന്നീട് പാട്ടത്തിനു നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടതാണ് പരിസ്ഥിതി പ്രവര്‍ത്തകനായി അഡ്വ. എം.സി. മേത്ത സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തത്. റിസോര്‍ട്ട് ഉടമകളാകട്ടെ, വനഭൂമി കയ്യേറുകയും ബിയാസ് നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും വിവാദമുയര്‍ന്നു. ഇതേത്തുടര്‍ന്ന് റിസോര്‍ട്ടിന് അനുവദിച്ച പാട്ടക്കരാര്‍ സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. 1996 ഡിസംബറില്‍ ജസ്റ്റിസ് കുല്‍ദീപ് സിങ്ങും ജസ്റ്റിസ് സഹീര്‍ അഹമ്മദും ചേര്‍ന്നു പരിസ്ഥിതി-വനസംരക്ഷണത്തിനായി വിശാലമായ കാഴ്ചപ്പാടോടെ എഴുതിയ വിധി തുടര്‍ന്ന് സുപ്രധാനമായ മാര്‍ഗ്ഗരേഖയായി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഈ വിധിയുടെ ചുവട് വെച്ചുകൊണ്ട് സുപ്രീംകോടതിയും സംസ്ഥാന ഹൈക്കോടതികളും പരിസ്ഥിതി-വന്യജീവി സംരക്ഷണത്തിനായി നൂറ് കണക്കിനു വിധികള്‍ തുടര്‍ന്ന് എഴുതിയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട വിധികള്‍ കോര്‍ബറ്റ് കേസിലെ വിധിയില്‍ ജസ്റ്റിസ് ബി.ആര്‍. ഗവായി ഉദ്ധരിക്കുകയും ചെയ്തു. 1996-ലെ വിധിയെത്തുടര്‍ന്ന് കോടതി സൃഷ്ടിച്ച മൂല്യങ്ങളാണ് ഉത്തരാഖണ്ഡിലെ വനംമന്ത്രിയും ഉദ്യോഗസ്ഥരും കീഴ്മേല്‍ മറിച്ചതെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com