സിറിയന്‍ ആഭ്യന്തര കലാപം അതിന്റെ എട്ടാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ 465,000 ജനങ്ങളുടെ ജീവനാണ് അപഹരിച്ചിരിക്കുന്നത്. 12 ദശലക്ഷം പേരാണ് പലായനം ചെയ്യപ്പട്ടത്. സിറിയന്‍ ആഭ്യന്തര യുദ്ധം വീണ്ടും ലോകമാധ്യമങ്ങളില്‍ നിറയുന്നത് മനുഷ്യത്വമില്ലാത്ത കിഴക്കന്‍ ഗൂഥയിലെ കൂട്ടക്കുരുതികളിലൂടെയാണ്. എന്താണ് കിഴക്കന്‍ ഗൂഥയില്‍ സംഭവിക്കുന്നത്? എന്തിനാണ് കിഴന്‍ ഗൂഥയെ സിറിയന്‍ സേന തച്ചു തകര്‍ക്കാന്‍ നോക്കുന്നത്?
ഏകദേശം 40,000ത്തോളം വരുപന്ന ആളുകളാണ് കിഴക്കന്‍ ഗൂഥയെന്ന സിറിയന്‍ തലസ്ഥാനത്തോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. ചൊവ്വാഴ്ച മുതല്‍ എല്ലാ ദിവസവും അഞ്ചു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വെടിനിര്‍ത്തല്‍ പ്രഖ്യാപനം റഷ്യ നേതൃത്വം നല്‍കുന്ന സിറിയന്‍ സഖ്യസേനയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കും. എന്നാല്‍ അഞ്ചു മണിക്കൂര്‍ കൊണ്ട് ഈ പ്രദേശത്തില്‍ നിന്നും എത്രപേര്‍ക്ക് രക്ഷപ്പെടാനാകും എന്ന കാര്യത്തില്‍ യാതൊരുറപ്പും റഷ്യന്‍ സേന നല്‍കിയിട്ടില്ല.
വിമതരുടെ അവസാന ശക്തി കേന്ദ്രമാണ് ഗൂഥ എന്നാണ് സിറിയന്‍ സൈന്യം പറയുന്നത്. ഈ പ്രദേശം പിടിച്ചെടുക്കാന്‍ 2013 മുതല്‍ സിറിയന്‍-റഷ്യന്‍ സംയുക്ത സൈന്യം ശ്രമം തുടരുകയായിരുന്നു. എന്നാല്‍ ഈക്കഴിഞ്ഞ ദിവസങ്ങളിലാണ് യുദ്ധം അതിന്റെ ഏറ്റവും വലിയ തീവ്രതയിലെത്തിയത്. ഫെബ്രുവരി 19 ഞായറാഴ്ചയോടെയാണ് ഗൂഥയില്‍ സിറിയന്‍ സൈന്യം ബോംബിങ് ആരംഭിച്ചത്. ആംനസ്റ്റി ഇന്റര്‍ നാഷ്ണലിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ഈ ബോംബിങ്ങില്‍ ആറ് ആശുപത്രികളും നഗരത്തിന് ചുറ്റുമുള്ള നിരവധി മെഡിക്കല്‍ സെന്റുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 25ന് റഷ്യ ഉള്‍പ്പെടുന്ന യുഎന്‍ സെക്രട്ടറി കൗണ്‍സില്‍ 30 ദിവസത്തേക്ക് ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആകാശ യുദ്ധം അവസാനിപ്പിച്ച സിറിയന്‍ സൈന്യം കരമാര്‍ഗമുള്ള യുദ്ധം ആരംഭിച്ചു. മോര്‍ട്ടര്‍ ഷെല്ലുകളും ബാരല്‍ ബോംബുകളും ക്ലസ്റ്റര്‍ ബോംബുകളും ഉപയോഗിച്ചുള്ള സിറിയന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി നിരപരാധികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ വിമതരുടെ ഭാഗത്ത് നിന്ന് ശക്തമായ ചെറുത്തുനില്‍പ്പുണ്ടായതിനെ തുടര്‍ന്ന് ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുക്കാന്‍ സിറിയന്‍ സേനയ്ക്ക് കഴിഞ്ഞില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ നിന്നും വെറും പത്തു കിലോമീറ്റര്‍ മാറിയാണ് കിഴക്കന്‍ ഗൂഥ സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള താമസക്കാരില്‍ പകുതിയോളംപേരും 18 വയസ്സിന് താഴെയുള്ള കുട്ടികളാണ് എന്നത് യുദ്ധത്തിന്റെ തീവ്രത കുറക്കുന്നതിന് ഒരു കാരണമായിട്ടില്ല.
തിങ്ങളാഴ്ച പുറത്തുവന്ന കണക്കുകള്‍ പ്രകാരം 561പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 185പേര്‍ കുട്ടികളാണ്. 109പേര്‍ സ്ത്രീകളും. തീവ്രവാദികള്‍ മനുഷ്യമറയായി ജനങ്ങളെ ഉപയോഗിക്കുന്നുവെന്നാണ് സിറിയന്‍ സൈന്യം നല്‍കുന്ന വിശദീകരണം.
സിറിയയിലെ മറ്റ് പ്രദേശങ്ങളെപ്പോലെ കിഴക്കന്‍ ഗൂഥയും പൂര്‍ണമായും തകര്‍ത്ത് തരിപ്പണമാക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ