അങ്കാറ: സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി തുർക്കി കോൺസുലേറ്റിൽ കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായക തെളിവുകൾ തുർക്കി അമേരിക്കയ്ക്കും, സൗദിക്കും, ബ്രിട്ടനും, ജർമ്മനിയ്ക്കും കൈമാറി. കൊലപാതകം നടന്ന രീതി വിവരിക്കുന്ന ഓഡിയോ തെളിവുകളും കൈമാറിയിട്ടുണ്ട്. തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാനാണ് ടെലിവിഷൻ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൃതദേഹം ആസിഡിൽ അലിയിച്ച് ഓവുചാലിൽ ഒഴുക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിലെ ഓവുചാലിൽനിന്ന് ശേഖരിച്ച സാമ്പിളിൽ ആസിഡിന്റെ അംശം കണ്ടെത്തിയതായും തുർക്കിയിലെ സർക്കാർ അനുകൂല പത്രമായ സബ റിപ്പോർട്ട് ചെയ്തു.
ഖഷോഗിയുടെ മൃതശരീരം കൊലയാളികൾ ആസിഡിൽ നശിപ്പിച്ചതായി തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാന്റെ ഉപദേശകൻ യാസിൻ അക്തായി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. മൃതശരീരം തെളിവില്ലാത്തവിധം നശിപ്പിക്കാൻ സൗദി ഇസ്താംബൂളിലേക്ക് രണ്ട് വിദഗ്ധരെ അയച്ചതായും തുർക്കി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കാണാതായ ഖഷോഗിക്കായി അന്വേഷണം നടക്കുന്നതിനിടെ ഒക്ടോബർ 11 മുതൽ 17 വരെ ഈ വിദഗ്ധർ പലതവണ കോൺസുലേറ്റിൽ എത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ഒക്ടോബർ രണ്ടിനാണ് ഖഷോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ചാണ് കൊല്ലപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ