ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ അംബാസിഡര്‍ നിക്കി ഹാലെ രാജിവച്ചു. സൗത്ത് കരോലീന ഗവര്‍ണറായിരുന്ന നിക്കി ഹാലെ
ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം 2017ലാണ് അമേരിക്കയെ പ്രതിനിധീകരിച്ച് യുഎന്നിലെത്തുന്നത്. അതേസമയം രാജിക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. നിക്കിയുടെ രാജി ട്രംപ് സ്വീകരിച്ചിട്ടുമുണ്ട്.
വലിയൊരു പ്രഖ്യാപനം ഓവല്‍ ഓഫീസില്‍ നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നിക്കി ഹാലെയുടെ രാജി എന്നത് ശ്രദ്ധേയമാണ്. വ്യാഴാഴ്ച രാവിലെ നിക്കി ഹാലെ വൈറ്റ്ഹൗസിലെത്തി ട്രംപുമായി കൂടിയാലോചന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ് വന്നത്.
ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ തകര്‍ക്കുന്നതിനും സിറിയന്‍ പ്രശ്നങ്ങളിലുമടക്കം യുഎന്നില്‍ അമേരിക്കയ്ക്ക് വേണ്ടി നിര്‍ണായക നീക്കങ്ങള്‍ നടത്തിയിട്ടുണ്ട് 46 കാരിയായ നിക്കി ഹാലെ. ട്രംപിന്റെ വിദേശ നയങ്ങളുടെ കടുത്ത വിമർശകയായിരുന്നു നിക്കി ഹാലെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ