ദമാം: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമാണെന്ന് സൗദി അറേബ്യ. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന മുന്‍നിലപാട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തിരുത്തി. സൗദി കോണ്‍സുലേറ്റിനുള്ളില്‍ നടന്ന സംഭവം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമായിരുന്നു സൗദിയുടെ നേരത്തെയുള്ള നിലപാട്.
ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി ഭരണകൂടത്തിന്‍റെ വാദങ്ങള്‍ തെറ്റാണെന്നു വ്യക്തമാക്കുന്നതാണ് സൗദി- തുര്‍ക്കി സംയുക്ത അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകള്‍. അന്വേഷണ സംഘം തെളിവുകള്‍ ഹാജരാക്കിയതോടെ, കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് സൗദി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു. അറസ്റ്റിലായ പതിനെട്ടു പ്രതികളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തുവരികയാണ്.
അതിനിടെ, തുര്‍ക്കിയിലെ അങ്കാറയിലെത്തിയ യുഎസ് സെൻട്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സി മേധാവി ജിന ഹാസ്പെല്ലിന് കൊലപാതകത്തിന്‍റെ തെളിവുകള്‍ തുര്‍ക്കി കൈമാറിയിരുന്നു. ഖഷോഗിയുടെ അവസാന നിമിഷത്തെ ഓഡിയോ ടേപ്പ് കേള്‍പ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ