മാതാപിതാക്കളെ കൊല്ലാന്‍ ഡാര്‍ക് വെബ്ബില്‍ നിന്ന് സ്‌ഫോടക വസ്തു വാങ്ങി; 19 കാരന് എട്ട് വര്‍ഷം തടവ് 

പ്രണയത്തെ എതിര്‍ത്തതിനാണ് കൊലപാതക പദ്ധതി തയാറാക്കിയത്‌ 
മാതാപിതാക്കളെ കൊല്ലാന്‍ ഡാര്‍ക് വെബ്ബില്‍ നിന്ന് സ്‌ഫോടക വസ്തു വാങ്ങി; 19 കാരന് എട്ട് വര്‍ഷം തടവ് 

മാതാപിതാക്കളെ കൊല്ലാന്‍ ഡാര്‍ക് വെബ്ബില്‍ നിന്ന് സ്‌ഫോടകവസ്തു വാങ്ങാന്‍ ശ്രമിച്ചതിന് 19 വയസുകാരനെ എട്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനാണ് ശിക്ഷിക്കപ്പെട്ടത്. റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഉഗ്ര സ്‌ഫോടകശേഷിയുള്ള വസ്തുവാങ്ങിയതിന് ഗുര്‍ജെത് സിംഗ് രന്ദവ 2017 മെയിലാണ് നാഷണല്‍ ക്രൈം ഏജന്‍സിയുടെ ആമ്ഡ്  ഒപ്പറേഷന്‍സ് യൂണിറ്റിന്റെ പിടിയിലായത്. ഓര്‍ഡര്‍ ചെയ്ത പാക്കേജിന് പകരം ഡമ്മി പാക്കേജ് വെച്ചാണ് ഗുര്‍ജെത്തിനെ പിടികൂടിയത്. 

തന്റെ പ്രണയം അമ്മ കണ്ടു പിടിച്ചതിന് പിന്നാലെയാണ് ഗുര്‍ജെത്ത് സ്‌ഫോടക വസ്തുവിന് ഓര്‍ഡര്‍ കൊടുത്തത്. പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ എതിര്‍ത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. എ ലെവല്‍ വിദ്യാര്‍ത്ഥിയായ ഗുര്‍ജെത് വോള്‍വര്‍ഹാംപ്റ്റണ്‍ ഗ്രാമര്‍ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്നു. അച്ഛന്റെ കാറില്‍ സ്‌ഫോടക വസ്തു വെച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. അച്ഛനെ കൊന്ന് എല്ലാ എതിര്‍പ്പുകളേയും മറികടന്ന് കാമുകിയെ സ്വന്തമാക്കാനുള്ള തീരുമാനത്തിലായിരുന്നു ഗുര്‍ജെത്ത്. 

ക്രിപ്‌റ്റോ കറന്‍സിവെച്ച് പണം അടച്ചാണ് സ്‌ഫോടക വസ്തു  കൈപ്പറ്റിയത്. വീട്ടില്‍ നിന്ന് വളരെ ദൂരെ മാറിയൊരു സ്ഥലത്തിന്റെ അഡ്രസാണ് ഡെലിവറി ചെയ്യാനായി കൊടുത്തത്. എന്നാല്‍ അന്വേഷണ സംഘത്തിന്റെ കൃത്യമായ ഇടപെടല്‍ ഗുര്‍ജെത്തിന്റെ പദ്ധതികള്‍ തകര്‍ത്തു. സംഭവത്തില്‍ ഗുര്‍ജെത്തിനെ കുറ്റക്കാരനായി കണ്ടെത്തിയ ബെര്‍മിംഗ്ഹാം ക്രൗണ്‍ കോര്‍ട്ട് എട്ട് വര്‍ഷം തടവിന് ശിക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com