അഭയാര്‍ത്ഥികളെ തീരത്തടുപ്പിക്കാതെ നാല് രാജ്യങ്ങള്‍: ഗര്‍ഭിണികളടക്കം 40പേര്‍ നടുക്കടലില്‍

രണ്ട് ഗര്‍ഭിണികളടക്കം 40 അഭയാര്‍ഥികളാണ് കപ്പലിലുള്ളത്.
അഭയാര്‍ത്ഥികളെ തീരത്തടുപ്പിക്കാതെ നാല് രാജ്യങ്ങള്‍: ഗര്‍ഭിണികളടക്കം 40പേര്‍ നടുക്കടലില്‍

തുനിസ്: അഭയാര്‍ഥികളുമായെത്തിയ കപ്പല്‍ തീരത്തടുക്കാന്‍ അനുമതി തേടി രണ്ടാഴ്ചയായി മെഡിറ്ററേനിയന്‍ കടലില്‍. രണ്ട് ഗര്‍ഭിണികളടക്കം 40 അഭയാര്‍ഥികളാണ് കപ്പലിലുള്ളത്. ഇവരെ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവുന്നില്ല. മാള്‍ട്ട, ഫ്രാന്‍സ്, ഇറ്റലി, തുനീസിയ എന്നീ രാജ്യങ്ങളാണ് കപ്പലിന് തീരത്തടുക്കാനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. തുനീസിയന്‍ തീരത്തുനിന്ന് നാലുകിലോ മീറ്റര്‍ ദൂരെയാണ് സറോസ്റ്റ് 5 എന്ന കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നതെന്ന് കപ്പലിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ഐമന്‍ ക്വുരാരി പറയുന്നു.

അഭയാര്‍ഥികളും 14 ജീവനക്കാരും കപ്പലിലുണ്ട്. മൂന്നോ നാലോ ദിവസം കഴിയുന്നതിനുള്ള ഭക്ഷണം മാത്രമാണ് ഇവരുടെ കൈവശമുള്ളതെന്ന് ക്വുരാരി പറയുന്നു. ലിബിയയില്‍ നിന്നെത്തിയ അഭയാര്‍ഥികളെ ഈ മാസം 13നാണ് തുനീസിയന്‍ കപ്പല്‍ ബോട്ടില്‍നിന്ന് രക്ഷപ്പെടുത്തിയത്. മെഡിറ്ററേനിയന്‍ കടല്‍ കടക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. 

ആരെങ്കിലും സഹായിക്കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് ഇരുപത്തിമൂന്നുകാരിയായ അലിഗ്വോ ഗിഫ്റ്റ് സഹായമഭ്യര്‍ഥിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. 'സഹായമഭ്യര്‍ഥിച്ചെത്തിയതു കൊണ്ട് ഒട്ടേറെ രാജ്യങ്ങള്‍ ഞങ്ങളെ കയ്യൊഴിഞ്ഞു. ഈ യാത്ര അത്ര എളുപ്പമുള്ള ഒന്നല്ല. നിങ്ങളുടെ സഹായം ഞങ്ങള്‍ക്കുണ്ടായേ തീരൂ' അലിഗ്വോ പറയുന്നു. പ്ലാസ്റ്റിക് ഷീറ്റില്‍ അഭയാര്‍ഥികള്‍ കിടക്കുന്നതിന്റെയും വിശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.

'കഴിക്കാനുള്ള ആഹാരം പോലും കപ്പലില്‍ ശേഷിക്കുന്നില്ല. ഒരു ബ്രെഡും മുട്ടയും മാത്രമാണ് ഒരു ദിവസം ഞങ്ങള്‍ കഴിക്കുന്നത്. നിലത്ത് പ്ലാസ്റ്റിക് വിരിച്ചാണ് കിടക്കുന്നത്. കുളിക്കുന്നതിന് സോപ്പോ പല്ലുതേയ്ക്കുന്നതിന് ബ്രഷോ ഇല്ല. കപ്പല്‍ ജീവനക്കാര്‍ ഞങ്ങളെ സഹായിക്കുന്നതിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്ന'് അഭയാര്‍ഥികളിലൊരാള്‍ പറയുന്നു. നാല്‍പതുപേരില്‍ ഒന്‍പതുപേര്‍ ബംഗ്ലദേശില്‍നിന്നുള്ളവരാണ്. ദക്ഷിണ കാമറൂണ്‍ നിവാസികളാണ് കപ്പലിലുള്ള ഗര്‍ഭിണികള്‍. ഒരാള്‍ അഞ്ചുമാസവും മറ്റേയാള്‍ രണ്ടുമാസവും ഗര്‍ഭിണിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com