കൊളംബിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇവാന്‍ ദുക്യുവിന് വിജയം

ഫാര്‍സുമായി ഉണ്ടാക്കിയ സമാധാനക്കരാറിന് ശേഷം കൊളംബിയയില്‍ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 54 % വോട്ടുകളാണ്  കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ ഇവാന്‍ ദുക്യു സ്വന്തമാക്കിയത്.  തന്റെ ഊര്‍ജ്ജമത്രയു
കൊളംബിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇവാന്‍ ദുക്യുവിന് വിജയം

ബൊഗോട്ട: കൊളംബിയന്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇനി ഇവാന്‍ ദുക്യു നേതൃത്വം നല്‍കും. ഫാര്‍സുമായി ഉണ്ടാക്കിയ സമാധാനക്കരാറിന് ശേഷം കൊളംബിയയില്‍ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 54 % വോട്ടുകളാണ്  കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ ഇവാന്‍ ദുക്യു സ്വന്തമാക്കിയത്. 
തന്റെ ഊര്‍ജ്ജമത്രയും രാജ്യത്തെ ഏകീകരിക്കാന്‍ ഉപയോഗിക്കുമെന്ന് അനുയായികളെ അഭിസംബോധന ചെയ്യവേ ദുക്യു പറഞ്ഞു. വിമതര്‍ക്ക് കോണ്‍ഗ്രസിലേക്ക് മത്സരിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള വ്യവസ്ഥകള്‍ പുനഃപരിശോധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 
രാജ്യത്തെ നികുതി കുറയ്ക്കുമെന്നും നിക്ഷേപ സൗഹൃദരാജ്യമാക്കി മാറ്റുമെന്നും ദുക്യു വാഗ്ദാനം ചെയ്തു. ഗറില്ല നേതാവായിരുന്ന ഗുസ്താവോ പെട്രോയായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ദുക്യുവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയത്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാഞ്ചസാണ് 2016 ല്‍ വിമതരുമായി സമാധാനക്കരാറിലെത്തിച്ചേര്‍ന്നത്. നീണ്ട 50 വര്‍ഷത്തെ കൊളംബിയന്‍ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാവുകയായിരുന്നു. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെപ്പേരാണ് കഴിഞ്ഞ അന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ കൊളംബിയയില്‍ കൊല്ലപ്പെട്ടത്. ഏഴ് മില്യനോളം ജനങ്ങള്‍ അഭയാര്‍ത്ഥികളായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഫാര്‍സുമായുള്ള സമാധാനക്കരാറില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുമെന്നുള്ള ദുക്യുവിന്റെ പ്രഖ്യാപനം ആശങ്കയുളവാക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വിമതരെ കോണ്‍ഗ്രസില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങള്‍ സമാധാന ശ്രമങ്ങളെ വീണ്ടും തകിടം മറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com