ബെയ്ജിംഗ്: കാണാതായ ഇന്റർപോൾ മേധാവി മെംഗ് ഹോംഗ്വെയി തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നു സ്ഥിരീകരിച്ച് ചൈന. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അഴിമതി വിരുദ്ധ വിഭാഗം മെംഗിനെ ചോദ്യം ചെയ്യുകയാണെന്ന് ചൈന നാഷണൽ സൂപ്പർ വിഷൻ കമ്മീഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. എന്നാൽ എന്തു കുറ്റങ്ങളെ തുടർന്നാണ് കസ്റ്റഡി എന്നു ചൈന വിശദീകരിക്കുന്നില്ല.
സ്വദേശമായ ചൈനയിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ മാസം അവസാനം മെംഗ് ഹോംഗ്വെയി കാണാതാവുകയായിരുന്നു. മെംഗിന്റെ ഭാര്യ വ്യാഴാഴ്ച ഫ്രഞ്ച് പോലീസിനു പരാതി നല്‍കിയതോടെയാണ് സംഭവം ലോകമറിയുന്നത്. ചൈനയിലെ പൊതുസുരക്ഷാ സഹമന്ത്രിയായിരുന്ന മെംഗ് 2016 നവംബറിലാണ് ഇന്റർപോൾ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2020 വരെ കാലാവധിയുണ്ട്.
കുടുംബത്തോടൊപ്പം ഇന്റര്‍പോള്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ലിയോണിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ചൈനയിലേക്ക് പുറപ്പെട്ട സെപ്റ്റംബര്‍ 29ന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കുടുംബത്തിനും ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ