ന്യൂയോർക്ക്: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ കിട്ടിയെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തുര്‍ക്കിയിലെ സൗദി എംബസിയിലാണ് ഖഷോഗിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം സൗദി കോണ്‍സുല്‍ ജനറലിന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചെന്ന് സ്കൈ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന് വ്യക്തമാക്കണമെന്ന് സൗദി ഭരണകൂടത്തിനു മേല്‍ സമ്മര്‍ദമേറുന്നതിനിടെയാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
കോണ്‍സുലേറ്റിന് സമീപമുള്ള കോണ്‍സല്‍ ജനറലിന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കിട്ടിയതെന്ന് സ്കൈന്യൂസ് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കിയതായും മുഖം വികൃതമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. മൃതദേഹം കാര്‍പെറ്റില്‍ പൊതിഞ്ഞ് തദ്ദേശീയനായ ഒരാളെ ഏല്‍പ്പിച്ചെന്നായിരുന്നു സൗദിയുടെ വാദം.
ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ സൗദി പുറത്ത് വിടണമെന്ന് തുര്‍ക്കി പ്രസിഡന്‍റ് തയിപ് എര്‍ദോഗന്‍ ആവശ്യപ്പെട്ടിരുന്നു. ചോദ്യങ്ങള്‍ ചോദിക്കാന്‍ തുര്‍ക്കിക്ക് അധികാരമുണ്ടെന്ന് സൗദി മറക്കരുത്. സൗദി രാജാവിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ല പക്ഷേ സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടത്. ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമാണെന്നും തുര്‍ക്കി പ്രസിഡന്‍റ് ആരോപിച്ചു.
അതിനിടെ സൗദി ഭരണാധികാരി കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ ഖഷോഗിയുടെ ബന്ധുക്കളെ നേരിട്ട് കണ്ട് അനുശോചനമറിയിച്ചു. യമാമ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. സൗദി പ്രതിരോധ മന്ത്രിയും ബന്ധുക്കളെ കണ്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ