ലണ്ടന്‍: രാജ്യാന്തര തലത്തില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ പാകിസ്ഥാനെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക്‌സ്‌റ്റേറ്റിന്റെ ആസ്ഥാനമായ സിറിയയേക്കാള്‍ മൂന്നിരട്ടി ഭീഷണിയാണ് പാകിസ്ഥാനിലെ ഭീകരവാദ സംഘടനകള്‍ ഉയര്‍ത്തുന്നതെന്ന് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നു തയാറാക്കിയ 'ഹ്യുമാനിറ്റി അറ്റ് റിസ്‌ക്- ഗ്ലോബല്‍ ടെറര്‍ ത്രെട്ട് ഇന്‍ഡിക്കേറ്റ് (ജിടിടിഐ)' റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഗാനിലെ താലിബാന്‍, ലഷ്‌കറെ തയിബ എന്നിവയാണു രാജ്യാന്തര സുരക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന സംഘങ്ങള്‍. ഇവര്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നതു പാകിസ്ഥാനാണ്. ഭീകരര്‍ക്കു താവളമൊരുക്കി ലോകത്തിനാകെ ഭീഷണിയാകുന്ന രാജ്യങ്ങളില്‍ പാക്കിസ്ഥാനാണു മുന്നില്‍. ലോകത്തെ ഭീകരരുടെ കണക്കുകള്‍ നോക്കിയാല്‍ അവയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നതു പാക്കിസ്ഥാനിലാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവിധ രാജ്യങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന 200 സംഘങ്ങളെ നിരീക്ഷിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയത്.ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ശക്തി ക്ഷയിക്കുകയാണ്. അല്‍ഖായിദയ്ക്കാണു സംഘടനാശേഷി കൂടുതല്‍. ഒസാമ ബിന്‍ ലാദന്റെ മരണശേഷം മകന്‍ ഹംസ ബിന്‍ ഒസാമ ബിന്‍ ലാദനാണ് അല്‍ഖായിദയെ നയിക്കുന്നത്. സര്‍ക്കാരുകളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും പിന്തുണ മിക്ക ഭീകരസംഘങ്ങള്‍ക്കും കിട്ടുന്നു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും കൂടാതെ ലിബിയ, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലും ഭീകരര്‍ സജീവമാണ്. ഇവയ്‌ക്കെല്ലാം പരസ്പരബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ