ലൈംഗികാരോപണം; ബ്രെറ്റ് കവനോയ്‌ക്കെതിരെ എഫ‌്ബിഐ അന്വേഷണം
വാഷിങ‌്ടണ്‍: യുഎസ് സുപ്രീം കോടതി ജഡ്ജിയായി നാമനിര്‍ദേശം ചെയ‌്ത ബ്രെറ്റ് കവനോയ്‌ക്കെതിരെ ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് എഫ‌്ബിഐ അന്വേഷണം പ്രഖ്യാപിച്ചു. പ്രസിഡന്റ‌് ഡൊണാൾഡ് ട്രംപാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സുപ്രീം കോടതി ജഡ്ജിയായി കവനോയെ നാമനിർദേശം ചെയ്തതിന് പിന്നാലെ ക്രിസ്റ്റീൻ ബ്ലാസി ഫോർഡ് ലൈംഗിക ആരോപണവുമായി എത്തിയത് വൻ വിവാദമായിരുന്നു. തൊട്ടുപിന്നാലെ വാഷിങ‌്ടണ്‍ ഡിസിയിലെ ജൂലി സ്വെറ്റ്‌നിക്കും പീഡന ആരോപണവുമായി രംഗത്തെത്തിയതും കവനോയ്ക്ക് തിരിച്ചടിയായി മാറി.
കവനോവും ആദ്യമായി ആരോപണമുന്നയിച്ച് രംഗത്തെത്തിയ ക്രിസ്റ്റീന്‍ ബ്ലാസി ഫോര്‍ഡും കഴിഞ്ഞ ദിവസം സെനറ്റ‌് ജുഡീഷ്യറി കമ്മിറ്റിക്കു മുന്നില്‍ ഹാജരായി. തുടര്‍ന്ന‌് നടന്ന വോട്ടെടുപ്പില്‍ കവനോവിന്റെ നിയമനത്തിന‌് റിപ്പബ്ലിക്കുകള്‍ക്ക‌് ഭൂരിപക്ഷമുള്ള കമ്മിറ്റി അംഗീകാരം നല്‍കി. പിന്നാലെ റിപ്പബ്ലിക‌് അംഗങ്ങള്‍ തന്നെ ട്രംപിനെ കണ്ട‌് എഫ‌്ബിഐ അന്വേഷണം വേണമെന്ന‌് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് ട്രംപിന്റെ ഉത്തരവ്.
അഭിഭാഷകന്‍ മൈക്കിള്‍ അവിനാറ്റി വഴിയാണ‌് ജൂലി സ്വെറ്റ്‌നിക്ക് കവനോയ്‌ക്കെതിരെ പീഡന ആരോപണം ഉന്നയിച്ചത‌്. ഇതിന് പിന്നാലെ അവിനാറ്റി ഒരു മൂന്നാംകിട അഭിഭാഷകനാണെന്ന് അധിക്ഷേപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. 1980കളില്‍ ചില പാര്‍ട്ടികള്‍ക്കിടെയാണ് കവനോയെ പരിചയപ്പെട്ടതെന്ന് ജൂലി പറഞ്ഞു. പല സ്ത്രീകളെയും കവനോയും അദ്ദേഹത്തിന്റെ സുഹൃത്ത് മാര്‍ക്ക് ജഡ്ജും ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ജൂലി ആരോപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ