ഹവായ് : അമേരിക്കൻ നാവികസേനാ കേന്ദ്രമായ പേൾ ഹാർബറിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഹവായിയിലെ സേനാ കേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്. നാട്ടുകാരാണ് മരിച്ചതെന്നാണ് സൂചന. നാവിക സേനാ വേഷം ധരിച്ചയാളാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ യുഎസ് നാവിക സേന ഉദ്യോഗസ്ഥനാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു വെടിവെപ്പെന്ന് പേൾ ഹാർബർ വക്താവ് സ്ഥിരീകരിച്ചു. വെടിവയ്പിനുശേഷം അക്രമി ജീവനൊടുക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു. വെടിവെപ്പ് നടക്കുന്ന സമയത്ത് ഇന്ത്യൻ വ്യോമസേന മേധാവി ആർ കെ ഭദൗരിയയും പേൾ ഹാർബറിലുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിനും സംഘത്തിനും പരിക്ക് ഇല്ലെന്നാണ് ഇന്ത്യൻ പ്രതിരോധ വക്താക്കൾ സൂചിപ്പിക്കുന്നത്.
യുഎസ് നാവികസേനയുടെയും വ്യോമസേനയുടെയും സംയുക്ത കേന്ദ്രമാണ് പേൾ ഹാർബർ. ഹവായിയിലെ ഹോണോലുലുവിൽനിന്നു 13 കിലോമീറ്റർ അകലെയാണ് ഈ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചിരുന്നു. ഇതിന്റെ വാർഷികം ആചരിക്കുന്നതിന് മൂന്നു ദിവസം മുമ്പാണ് പേൾ ഹാർബറിൽ വെടിവെപ്പുണ്ടാകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ