കിൻഷാസ: എബോള രോഗബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ കരുതിയിരിക്കണമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മധ്യആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള വൈറസ് ബാധ മൂലം കഴിഞ്ഞ ഓഗസ്റ്റിനു ശേഷം 1700 പേർ മരണമടഞ്ഞു.
2014 –16 ൽ പശ്ചിമാഫ്രിക്കയിൽ രോഗം പടർന്നതിനു ശേഷമുണ്ടായ രണ്ടാമത്തെ രൂക്ഷമായ രോഗപ്പകർച്ചയാണ് ഇപ്പോഴത്തേത്. ഇതുവരെ രോഗബാധ ഉൾപ്രദേശങ്ങളിൽ ഒതുങ്ങി നിന്നിരുന്നു. എന്നാൽ ഏതാനും ദിവസം മുൻപ് രാജ്യത്തെ രണ്ടാമത്തെ നഗരമായ ഗോമയിൽ ഒരാൾ മരിച്ചതോടെയാണ് ആശങ്ക വർധിച്ചത്.
റുവാണ്ടയോട് ചേർന്നു കിടക്കുന്ന സ്ഥലമാണ് ഗോമ. ദിവസവും ആയിരക്കണക്കിനു പേർ അതിർത്തി കടന്നു യാത്ര ചെയ്യുന്നതും ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കുന്നു. റുവാണ്ടയിൽ ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. കോംഗോയിൽ നിന്നെത്തുന്നവരെ കർശന പരിശോധനകൾക്കു വിധേയരാക്കുന്നുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ