ആംസ്റ്റർഡാം: പൈലറ്റിന് പറ്റിയ അമളി വിമാനയാത്രക്കാരെയും സുരക്ഷാസേനയെയും ആശങ്കയിലാക്കി. ഡച്ച് തലസ്ഥാന നഗരമായ ആംസ്റ്റർഡാമിലെ ഷിപോൾ വിമാനത്താവളത്തിലാണ് സംഭവം. പൈലറ്റിന്റെ കൈ അറിയാതെ തട്ടിയതോടെ വിമാനറാഞ്ചൽ അലാറം മുഴങ്ങിയതാണ് പരിഭ്രാന്തിക്കിടയാക്കിയത്.
മാഡ്രിഡിലേക്കു പറക്കാനൊരുങ്ങിയ എയർ യൂറോപ വിമാനത്തിൽ നിന്നാണ് ഹൈജാക്ക് അലാറം മുഴങ്ങിയത്. ഇതേ തുടർന്ന് ഡച്ച് സുരക്ഷാസേന വിമാനത്താവളം വളയുകയും എയർപോർട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ടെർമിനലുകൾ അടച്ച് വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.
പരിഭ്രാന്തരായ യാത്രക്കാർ നിലവിളിച്ചുകൊണ്ട് പരക്കംപായുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനത്തിലെ പൈലറ്റ് അബദ്ധത്തിൽ ഹൈജാക്ക് അലാറം മുഴക്കിയതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയതെന്ന് തെളിഞ്ഞത്. ട്രെയിനിക്ക് പരിശീലനം നൽകുന്നതിനിടെ അബദ്ധത്തിൽ അലാറത്തിൽ തട്ടുകയായിരുന്നുവെന്നാണ് വിമാനക്കമ്പനി വിശദീകരിച്ചത്. തുടർന്ന് വിമാനത്താവളം വീണ്ടും തുറന്നുകൊടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ