വാഷിങ്ടൻ: പ്രകൃതിയ്ക്ക് വേണ്ടി ശബ്ദമുയർത്തി ലോക ശ്രദ്ധ നേടിയ ഗ്രെറ്റ തുൻബെർഗിന് 1898ൽ ജീവിച്ചിരുന്ന ഒരു പെൺകുട്ടിയുടെ മുഖവുമായുള്ള രൂപ സാദൃശ്യം ചർച്ചയാകുന്നു. കാലത്തെ പോലും അമ്പരപ്പിക്കുന്ന രൂപ സാദൃശ്യമെന്ന് വിധിയെഴുതുകയാണ് സൈബർ ലോകം. വാഷിങ്ടൻ സര്‍വകലാശാലയുടെ ശേഖരത്തില്‍ നിന്നാണ് പഴയ ചിത്രം കണ്ടെടുത്തത്. സര്‍വകലാശാലയുടെ ശേഖരത്തില്‍ നിന്നുള്ള ചിത്രമാണെങ്കിലും ഫോട്ടോഷോപ് ചെയ്ത് ഗ്രെറ്റയുമായി സാദൃശ്യം വരുത്തിയതാണെന്ന് ആരോപിക്കുന്നവരുമുണ്ട്.
121 വര്‍ഷം മുമ്പത്തെ ചിത്രത്തിലെ ഒരു കുട്ടി പുതിയ കാലത്ത് എങ്ങനെയാണ് ജീവിച്ചിരിക്കുക എന്നാണ് പലരും ചോദിക്കുന്നത്. കാലങ്ങളായി ആവർത്തിക്കുന്ന അവതാരം, ഇന്നത്തെ കാലത്തെ രക്ഷിക്കാന്‍ ദൈവം സമ്മാനിച്ച അവതാരം എന്നിങ്ങനെ പോകുന്നു ചിലരുടെ കമന്റുകൾ. എന്നൊക്കെയാണോ കാലാവസ്ഥാ മാറ്റം മനുഷ്യ വംശത്തിന് ഹാനികരമാകുന്നത്, അന്നൊക്കെ ഗ്രെറ്റ ഒരു പേരില്‍ അല്ലെങ്കില്‍ മറ്റൊരു പേരില്‍ അവതരിക്കുന്നു എന്നാണ് പുതിയ സിദ്ധാന്തം. കാലങ്ങളിലൂടെയും ദേശങ്ങളിലൂടെയും ആവര്‍ത്തിക്കപ്പെടുന്ന പ്രതിഭാസമെന്നും ചിലർ.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷവശങ്ങള്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍ ആഴ്ചയില്‍ ഒരു ദിവസം സ്വീഡനില്‍ ഗ്രെറ്റ തുടങ്ങിയ പ്രക്ഷോഭം ഇപ്പോള്‍ ലോകത്തിലെ 100 നഗരങ്ങളിലേക്കു കൂടി വ്യാപിച്ചിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ പങ്കെടുക്കുക കൂടി ചെയ്തതോടെ ഗ്രെറ്റ ഇന്ന് ലോക പ്രശസ്തയാണ്.
കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവാക്കാന്‍ വിമാനത്തില്‍ ഗ്രെറ്റ സഞ്ചരിക്കാറില്ല. സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന കപ്പലിലാണ് യാത്ര. അമേരിക്കയില്‍ നിന്ന് സ്പെയിനിലെ മാഡ്രിഡിലേക്കാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. അവിടെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്തതിനു ശേഷം സ്വീഡനില്‍ തിരിച്ചെത്തി അവധിക്കാലം ചെലവഴിക്കാനാണ് ഗ്രെറ്റയുടെ ഇപ്പോഴത്തെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ