ഇസ്ലാമാബാദ്: ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് പാക്കിസ്ഥാൻ. അന്വേഷണം പോലും നടത്താതെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇന്ത്യ പാക്കിസ്ഥാന്റെ തലയിൽ കെട്ടിവയ്ക്കുകയാണ്. സൈനികർക്കു നേരെയുണ്ടായ ആക്രമണം ഗുരുതര പ്രശ്നമാണെന്നും പാക്കിസ്ഥാൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
ലോകത്ത് എവിടെ ആക്രമണമുണ്ടായാലും അത്തരം ആക്രമണങ്ങളെ പാകിസ്ഥാൻ അനുകൂലിക്കുന്നില്ല. ആക്രമണത്തെ അപലപിക്കുന്നതായും പാക്കിസ്ഥാൻ വ്യക്തമാക്കി. പുൽവാമ ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് ഇന്ത്യൻ വിദേശമന്ത്രാലയം രാത്രി പുറപ്പെടുവിച്ച പ്രസ്താവനയിൽ ആരോപിച്ചിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ആഗോളഭീകരൻ എന്ന് അമേരിക്ക മുദ്രകുത്തിയ മൗലാന മസൂദ് അസ്ഹർ സ്ഥാപിച്ച ഭീകരസംഘടനയാണിത്. 2001-ലെ പാർലമെന്റ് ആക്രമണത്തിൽ പങ്കാളിത്തമുള്ള ജയ്ഷെയാണ് പത്താൻകോട്ട്, ഉറി ആക്രമണങ്ങൾ നടത്തിയത്.
പുൽവാമ ജില്ലയിലെ അവന്തിപോരയിൽ സിആർപിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേർക്ക് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 44 ജവാൻമാരാണു കൊല്ലപ്പെട്ടത്. ജവാൻമാർ സഞ്ചരിച്ചിരുന്ന ബസുകൾക്കു നേർക്ക് 350 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. മരിച്ചവരിൽ ഒരു മലയാളി ജവാനും ഉൾപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ