ന്യൂയോർക്ക്: ഫാഷൻ ലോകത്ത് വലിയ ചർച്ചകൾക്കാണ് ഒരു ജോഡി ഷൂ തുടക്കം കുറിച്ചത്. 1972 ൽ നിർമിച്ച നൈക്കി സ്നീക്കേഴ്സാണ് ഫാഷൻ ലോകത്തെ ചൂടൻ ചർച്ചയ്ക്ക് ഇപ്പോൾ വഴി തുറന്നിരിക്കുന്നത്. 47 വർഷം പഴക്കമുള്ള ഈ സ്നീക്കേഴ്സ് ന്യൂയോർക്കിൽ നടന്ന ലേലത്തിനാണ് വിറ്റു പോയത്.
മൂന്ന് കോടിയിലേറെ രൂപയ്ക്കാണ് ‘മൂൺ ഷൂസ്’ എന്ന് വിളിപ്പേരുള്ള സ്നീക്കേഴ്സ് ലേലത്തിൽ പോയത്. പൊതു ലേലത്തിൽ ഒരു ഷൂസിന് ലഭിക്കുന്ന എറ്റവും ഉയർന്ന തുകയായിട്ടാണ് ഇത് കരുതപ്പെടുന്നത്. കനേഡിയൻ ഇൻവെസ്റ്ററായ മൈൽസ് നദാലാണ് സ്നീക്കേഴ്സ് സ്വന്തമാക്കിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ ഷൂസ് സ്വന്തമാക്കാൻ വാശിയേറിയ ലേലമാണ് നടന്നത്. നൈക്കിയുടെ കോ ഫൗണ്ടറും കോച്ചുമായ ബിൽ ബൗവർമെൻ 1972ലെ ഒളിംപിക്സ് ട്രയൽസിൽ പങ്കെടുക്കുന്ന ഓട്ടക്കാർക്ക് വേണ്ടി സ്വന്തമായി ഡിസൈൻ ചെയ്ത 12 ഹാൻഡ് മെയ്ഡ് ഷൂസുകളിൽ ഒരെണ്ണമാണിത്. ഇതിനു മുൻപു വരെ 1984ലെ ഒളിംപിക്‌സ് ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ മൈക്കൾ ജോർദൻ അണിഞ്ഞ കോൺവേഴ്സ് ഷൂസ് ആയിരുന്നു എറ്റവും വിലയേറിയത്. ഈ റെക്കോർഡാണ് നൈക്കിയുടെ സ്വന്തം ഷൂസുകൾ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ