മാഡ്രിഡ്: ഓറിയോ ബിസ്‌ക്കറ്റിനുള്ളില്‍ ടൂത്ത് പേസ്റ്റ് ചേര്‍ത്ത് നല്‍കി മധ്യവയസ്‌ക്കനെ പറ്റിക്കാൻ ശ്രമിച്ച യൂട്യൂബര്‍ക്ക് 15 മാസം ജയില്‍ ശിക്ഷ. വീടില്ലാതെ തെരുവില്‍ കഴിയുന്ന മധ്യവയസ്‌ക്കനെ പ്രാങ്ക് വീഡിയോക്ക് വേണ്ടി പറ്റിക്കാൻ ശ്രമിച്ചതിനാണ് കോടതി ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷയ്ക്ക് പുറമെ 22,300 ഡോളര്‍ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
പ്രാങ്ക് വീഡിയോകള്‍ പങ്കുവയ്ക്കുന്ന റീസെറ്റ് എന്ന ചാനലിന്റെ ഉടമയായ കംഗുവ റെന്‍ എന്ന സ്പാനിഷ് യൂട്യൂബർക്കാണ് ശിക്ഷ ലഭിച്ചത്. വീടില്ലാതെ തെരുവില്‍ കഴിയുന്ന 52 കാരനോടാണ് റെന്നിന്റെ ക്രൂരമായ തമാശ. സംഭവത്തിൽ പിന്നീട് ഖേതം പ്രകടിപ്പിച്ച റെൻ തെരുവില്‍ ജീവിക്കുന്നയാളോട് താന്‍ ഒരിക്കലും അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞു. അതൊരു മോശം തമാശയാണെന്നായിരുന്നു കോടതിയില്‍ റെനിന്റെ പ്രതികരണം.
യൂട്യൂബ് ചാനലിലെ തന്റെ ഫോളോവര്‍മാരുടെ വെല്ലുവിളി ഏറ്റെടുത്താണ് റെന്‍ ഈ തമാശ കാണിച്ചത്. വീഡിയോയില്‍ നിന്നും 2000 യൂറോ റെനിന് പ്രതിഫലം ലഭിച്ചതായി കോടതി കണ്ടെത്തി. അക്രമാസക്തമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ആദ്യമായി കുറ്റവാളിയാവുന്നവര്‍ക്ക് രണ്ട് വര്‍ഷത്തില്‍ താഴെ ലഭിക്കുന്ന ശിക്ഷ റദ്ദ് ചെയ്യാന്‍ സ്പാനിഷ് നിയമം അനുവദിക്കുന്നതുകൊണ്ട് റെന്നിന്റെ ജയിൽ ശിക്ഷ ഒഴിവായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ