സോൾ : വിമത സൈനിക ജനറലിനെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കൊലപ്പെടുത്തി നരഭോജി മത്സ്യമായ പിരാനയ്ക്ക് എറിഞ്ഞു കൊടുത്തതായി റിപ്പോർട്ട്. സൈനിക അട്ടിമറിക്ക് പദ്ധതിയിട്ടു എന്നാരോപിച്ചാണ് നടപടി. കയ്യും തലയും വെട്ടിമാറ്റിയാണ് ജനറലിനെ പിരാനകൾക്ക് എറിഞ്ഞു കൊടുത്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മീനുകളെ ആകർഷിക്കാൻ ഇരയുടെ വയറും കൈകളും കത്തിവച്ച് കീറിയതിനു ശേഷമാണ് പിരാന മൽസ്യങ്ങളുള്ള ടാങ്കിൽ എറിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇക്കാര്യത്തിൽ ഉറപ്പില്ലെന്നും, ജീവനോടെ തന്നെയാണോ ജനറലിനെ പിരാനകൾക്ക് ഭക്ഷിക്കാൻ നൽകിയതെന്ന് സംശയമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
1967 ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം 'യു ഓണ്‍ലി ലിവ് ട്വൈസ്' എന്ന ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് കിം പുതിയ രീതിയിൽ വധശിക്ഷ നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ആവശ്യത്തിനു വേണ്ടി മാത്രം ബ്രസീലിൽനിന്നു പിരാന മത്സ്യത്തെ വാങ്ങി വളർത്തുകയാണ്. അക്വേറിയത്തിൽ നൂറുകണക്കിന് പിരാനകളുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ലോകത്തിലെ ഏറ്റവും അപകടകാരികളായ മത്സ്യങ്ങളാണ് പിരാനകൾ. കൂട്ടമായാണ് ഇവ ആക്രമിക്കുക.
കിം ജോങ് ഉൻ ഉത്തരകൊറിയൻ ഭരണാധികാരിയായതിനു ശേഷം 16 ഉന്നത ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. യുഎസുമായുള്ള ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കിമ്മിനു നാണക്കേടുണ്ടായെന്ന് ആരോപിച്ചായിരുന്നു അമേരിക്കയിലെ സ്പെഷ്യൽ നയതന്ത്ര ഉദ്യോഗസ്ഥൻ അടക്കം അ‍്ച് നയതന്ത്ര ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ