പാരിസ്: അന്തരീക്ഷ താപനില ഉയരുന്നത് മുൻനിർത്തി പാരിസ് നഗരത്തിൽ കാറുകൾക്ക് നിരോധനം. കാര്യക്ഷമത കുറഞ്ഞതും പഴയതുമായ ഏതാണ്ട് 50 ലക്ഷത്തോളം കാറുകൾ പാരിസ് നഗരത്തിൽ ഓടിക്കാൻ പാടില്ലെന്നാണ് ഉത്തരവ്. ഫ്രാൻസിലാകെ താപനില അനിയന്ത്രിതമായി ഉയർന്നതിന് പിന്നാലെയാണ് പാരിസ് നഗരത്തിൽ ഇങ്ങിനെയൊരു തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്. ഇന്ന് 45.1 ഡിഗ്രി സെൽഷ്യസാണ് ഫ്രാൻസിലെ ഉയർന്ന താപനില.
നഗരത്തിലെ 60 ശതമാനത്തോളം വരുന്ന കാറുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പാരീസിലെ 79 ഓളം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന എ86 റിങ് റോഡിലേക്ക് കാറുകൾ പ്രവേശിക്കാൻ പാടില്ല.
ജൂലായ് ഒന്ന് മുതൽ 2001-2005 കാലത്ത് രജിസ്റ്റർ ചെയ്ത ഡീസൽ കാറുകൾ നിരോധിക്കും. 2006 നും 2009 നും ഇടയിൽ രജിസ്റ്റർ ചെയ്ത ട്രക്കുകളും നിരോധിക്കപ്പെടും. ഹൈഡ്രജൻ കാറുകളും ഇലക്ട്രിക് കാറുകളും മാത്രം നഗരത്തിൽ അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. പാരിസിലെ പ്രധാന പാതകളിലാണ് ഈ നിയന്ത്രണം ഉള്ളത്.
ഇത്തരത്തിൽ പിടിക്കപ്പെടുന്ന കാറുകളുടെ ഉടമസ്ഥർ അടയ്‌ക്കേണ്ട പിഴ 68 യൂറോയാണ്. ഇന്ത്യൻ രൂപയിൽ 5340 രൂപയിലേറെയാണ് തുക. വാനുകൾക്ക് 138 യൂറോയാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ രാജ്യത്തെ വാഹന ഉടമകൾ ഈ നിർദ്ദേശത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കാറുകളുടെ ഉപയോഗം മൂലമല്ല അന്തരീക്ഷ താപനില വർദ്ധിക്കുന്നതെന്നും ചൂട് കൂടാനുള്ള യഥാർത്ഥ കാരണങ്ങൾക്ക് മേലാണ് നിയന്ത്രണം വേണ്ടതെന്നുമാണ് കാറുടമസ്ഥരുടെ വാദം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ