ഇസ്ലാമബാദ്: രണ്ടാഴ്ച മുൻപ് വടക്കൻ പാകിസ്ഥാനിൽ വച്ചു കാണാതായ രണ്ട് പർവതാരോഹകരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇറ്റലി, ബ്രിട്ടൻ സ്വദേശികളായ ടോം ബല്ലാർഡ്, ഡാനിയേലെ നാർദി എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾ കണ്ടെത്തിയ കാര്യം ഇറ്റാലിയന്‍ അംബാസഡർ ശനിയാഴ്ച സ്ഥിരീകരിച്ചു.
ഫെബ്രുവരി 24നു ലോകത്തെ ഉയരം കൂടിയ ഒൻപതാമത്തെ കൊടുമുടിയായ നംഗ പർവതം കയറാൻ പോയതായിരുന്നു ഇരുവരും. 8,125 മീറ്ററാണ് ഇതിന്റെ ഉയരം. ഇതുവരെ വിജയകരമായി കയറാൻ സാധിക്കാതിരുന്ന ഒരു പാത വഴി പർവതത്തിലേക്ക് എത്തിപ്പെടാനായിരുന്നു ഇരുവരുടെയും ശ്രമം. 5,900 മീറ്റർ ഉയരത്തിലാണ് ഇരുവരുടെയും മൃതദേങ്ങൾ കണ്ടെത്തിയത്.
പാകിസ്ഥാനി പർവതാരോഹകനായ റഹ്മത്തുള്ള ബൈഗിന്റെ സഹായത്തോടെ സ്പെയിനിൽ നിന്നുള്ള സംഘമാണു കാണാതായവർക്കായി തിരച്ചിൽ നടത്തിയത്. ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെത്തുടർന്ന് പാകിസ്ഥാൻ വ്യോമമേഖല പൂർണമായും അടച്ചിരുന്നു. ഇതേ തുടർന്ന് ഹെലികോപ്റ്റർ ലഭ്യമാകാത്തതിനാൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിലും തടസപ്പെട്ടു.
തങ്ങൾക്കു ലഭിച്ച ചിത്രത്തിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടതായി പാകിസ്ഥാനിലെ ഇറ്റാലിയൻ അംബാസഡർ സ്റ്റെഫാനോ പോണ്ടെകോർവോ അറിയിച്ചു. പരിശോധന പൂർത്തിയായതായി അറിയിക്കുന്നതിൽ ദുഃഖമുണ്ട്. തിരച്ചിൽ സംഘത്തിനു ഇവരുടെ മൃതദേഹത്തിന്റേതെന്നു കരുതപ്പെടുന്ന ചിത്രം ലഭിച്ചു–അദ്ദേഹം ട്വീറ്റ് ചെയ്തു. കാണാതായ ഡാനിയേലെ നാർദിയുടെ ഫെയ്സ്ബുക് പേജിലും മരണ വിവരം അറിയിച്ചു കുറിപ്പിട്ടിട്ടുണ്ട്. ഡാനിയേലെയ്ക്കും ടോമിനും വേണ്ടിയുള്ള തിരച്ചിൽ അവസാനിച്ചതായും കുറിപ്പിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ