കൊളംബോ: വിവാദ ഇസ്‍ലാമിക പ്രഭാഷകനായ സാക്കിര്‍ നായിക്കിന്‍റെ പീസ് ടിവിക്ക് ശ്രീലങ്കയിലും നിരോധനം. ഇന്ത്യക്കും ബംഗ്ലാദേശിനും പിന്നാലെയാണ് ശ്രീലങ്കയും ടിവിക്ക് നിരോധനം ഏർപ്പെടുത്തിയത്. ഈസ്റ്റര്‍ ദിനത്തില്‍ 250 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നതിന് പിന്നാലെയാണ് പീസ് ടിവി നിരോധിക്കാന്‍ ശ്രീലങ്ക തീരുമാനിച്ചത്. ശ്രീലങ്കയിലെ ഏറ്റവും വലിയ രണ്ട് കേബിള്‍ ഓപ്പറേറ്റര്‍മാരായ ഡയലോഗ്, എല്‍ടി എന്നിവര്‍ പീസ് ടിവിയുടെ സംപ്രേക്ഷണം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.
യുവാക്കളെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയും ബംഗ്ലാദേശും പീസ് ടിവിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സാക്കിര്‍ നായിക്കിനെതിരെ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന് അറസ്റ്റ് ഒഴിവാക്കാനായി മലേഷ്യയിലാണ് പ്രഭാഷകന്‍ ഇപ്പോൾ താമസിക്കുന്നത്.
എന്നാല്‍, ഇസ്ലാമിന്റെ പേരിലോ അല്ലാതെയോ തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ലെന്നും സാമാധാനത്തിനും ഒത്തൊരുമയ്ക്കും വേണ്ടിയാണ് എല്ലാക്കാലവും വാദിച്ചതെന്നുമാണ് സാക്കിര്‍ നായിക്കിന്‍റെ വിശദീകരണം. മാധ്യമങ്ങള്‍ തന്റെ പ്രസംഗങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനം ചെയ്തുവെന്നും ഇതിലൂടെയാണ് താന്‍ തീവ്രവാദിയും കള്ളപ്പണം വെളുപ്പിക്കുന്നവനുമായി ചിത്രീകരിക്കപ്പെട്ടതെന്നും സാക്കിര്‍ നായിക് മലേഷ്യയില്‍ നിന്ന് മുംബൈയിലുള്ള ദൂതന്‍ വഴി അയച്ച പ്രസ്താവനയില്‍ നേരത്തെ പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ