ബെയ്റൂട്ട്: അമേരിക്കൻ ആക്രമണത്തിൽ തലവൻ അബുബക്കർ അൽ ബാഗ്ദാദി മരിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) സ്ഥിരീകരിച്ചു. പലതവണ മരിച്ചതായി വാർത്തകൽ വന്ന ബാഗ്ദാദിയുടെ മരണം ഇതാദ്യമായാണ് ഐഎസ് സ്ഥിരീകരിക്കുന്നത്. പുതിയ നേതാവായി അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ തെരഞ്ഞെടുത്തതായി ഐഎസ് പുറത്തിറക്കിയ ഓഡിയോ സന്ദേശത്തിൽ അറിയിച്ചു.
ടെലിഗ്രാമിലൂടെയാണ് ഐഎസ് സന്ദേശം പുറത്തുവിട്ടത്. ഭീകരസംഘടനയുടെ വക്താവ് അബു അൽ ഹസൻ അൽ മുഹാജിറും കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരിച്ചു. ബാഗ്ദാദിക്കായി നടത്തിയ റെയ്ഡിനു ശേഷം യുഎസും സിറിയൻ കുർദിഷ് സൈന്യവും ചേർന്നു നടത്തിയ ആക്രമണത്തിലാണ് അബു അൽ ഹസൻ കൊല്ലപ്പെട്ടത്.
പുതിയ നേതാവിനെക്കുറിച്ച് ഐഎസിന് പുറത്ത് കൂടുതൽ വിവരങ്ങൾ അറിയില്ല. പുതിയ നേതാവിന്റെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിടാനും ഐഎസ് തയാറായില്ല. ഐഎസിലെ പ്രമുഖനായ നേതാവാണെന്ന് മാത്രമാണ് പുറത്തുവിട്ട വിവരം. ഹാഷിമിയെ ഐഎസിന്റെ പുതിയ വക്താവ് അമീർ ഓഫ് ബിലീവേഴ്സ്, ഖലീഫ എന്നിങ്ങനെയാണ് വിശേഷിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ