ലണ്ടൻ; കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് അദ്ദേഹത്തെ വാർഡിലേക്ക് മാറ്റി. പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോൺസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടർന്നതിനാൽ അമ്പത്തഞ്ചുകാരനായ പ്രധാനമന്ത്രിയെ തിങ്കളാഴ്ച രാത്രിയോടെ ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് വ്യാഴാഴ്ച വാർഡിലേക്ക് മാറ്റിയത്.
മാർച്ച് 27 നാണു ബോറിസ് ജോൺസണു കോവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം ഒരാഴ്ച ഔദ്യോഗിക വസതിക്കു സമീപമുള്ള ഫ്ലാറ്റിൽ ഐസൊലേഷനിലായിരുന്നു അദ്ദേഹം. ഐസൊലേഷൻ കാലാവധി അവസാനിച്ചിട്ടും പനിയും ചുമയും ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ തുടർന്നതിനാലാണ് അദ്ദേഹത്തെ തുടർ പരിശോധനകൾക്കായി ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്. ആറു മാസം ഗർഭിണിയായ അദ്ദേഹത്തിന്റെ പങ്കാളി കാരി സിമണ്ട്സിനെ നേരത്തെതന്നെ മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി മാറ്റി താമസിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ചുമതലകൾ താത്കാലികമായി വിദേശകാര്യ മന്ത്രി ഡൊമിനിക് റാബാണ് നിർവഹിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ