ന്യൂയോര്‍ക്ക് : ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ ഡൊണള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ. സാമ്പത്തിക സഹായം നിര്‍ത്തലാക്കിയത് ശരിയായ നടപടിയല്ല. ലോകരാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. ഇത്തരം സമീപനം കൈക്കൊള്ളേണ്ട സമയമല്ല ഇതെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സ് അഭിപ്രായപ്പെട്ടു.
വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം, ഒരു സംഘടനയുടേയും വരുമാന മാർഗങ്ങൾ തടയാനുള്ള സമയമല്ലെന്ന് ഗുട്ടെറസ് പറഞ്ഞു. കോവിഡിനെതിരായ യുദ്ധത്തിൽ വിജയിക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങൾ നിർണായകമായതിനാൽ ലോകാരോഗ്യ സംഘടനയെ പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നാണ് തന്റെ വിശ്വാസമെന്നും ഗുട്ടെറസ് കൂട്ടിചേർത്തു.
ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്തലാക്കിയതായി യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് പ്രസ്താവിച്ചത്. ലോകാരോഗ്യ സംഘടന അടിസ്ഥാന കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു. കോവിഡ് രോഗത്തെ കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടന വീഴ്ച്ച വരുത്തിയെന്നും ട്രംപ് ആരോപിച്ചു.
കൊറോണ വൈറസ് പടർന്നതിനുശേഷം യുഎൻ സംഘടന അത് തെറ്റായി കൈകാര്യം ചെയ്യുകയും മൂടിവയ്ക്കുകയും ചെയ്തു. അതിന് ഉത്തരവാദിത്തം പറയേണ്ടതാണെന്നും ട്രംപ് പറഞ്ഞു. ഡബ്ല്യുഎച്ച്ഒയ്ക്ക് നൽകിക്കൊണ്ടിരുന്ന പണം ഇനി എന്തിനുവേണ്ടി വിനിയോഗിക്കണമെന്നു പിന്നീട് തീരുമാനിക്കും.
കോവിഡ് ഭീതിയുടെ കാലത്തും ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടനയുടെതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സംഭാവന നൽകുന്ന രാജ്യമായ അമേരിക്ക കഴിഞ്ഞ വർഷം 400 മില്യൻ ഡോളറാണ് നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ