'തൊഴിലാളികള്‍ക്ക് അഭിവാദ്യം' ; ഊഹാപോഹങ്ങള്‍ കത്തിക്കയറുന്നതിനിടെ കിമ്മിന്റെ സന്ദേശം മാധ്യമങ്ങളില്‍

'തൊഴിലാളികള്‍ക്ക് അഭിവാദ്യം' ; ഊഹാപോഹങ്ങള്‍ കത്തിക്കയറുന്നതിനിടെ കിമ്മിന്റെ സന്ദേശം മാധ്യമങ്ങളില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


 
സിയോള്‍: ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സന്ദേശം. വോസാനില്‍ വിനോദ സഞ്ചാര മേഖല പടുത്തുയര്‍ത്തിയ തൊഴിലാളികളെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള കിമ്മിന്റെ സന്ദേശം ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

''വാന്‍സാന്‍ കാല്‍മ ടൂറിസ്റ്റ് മേഖല പടുത്തുയര്‍ത്താന്‍ സ്വയം സമര്‍പ്പിച്ചു ജോലി ചെയ്ത തൊഴിലാളികള്‍ക്ക് പരമോന്നത നേതാവ് കിം ജോങ് ഉന്‍ അഭിവാദ്യം അര്‍പ്പിച്ചു. '' വടക്കന്‍ കൊറിയയിലെ പ്രധാന  പത്രമായ റോഡോങ് സിന്‍മുനെ ഉദ്ധരിച്ചുകൊണ്ട് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊറിയന്‍ സെന്‍ട്രല്‍ ബ്രോഡ്കാസ്റ്റിങ് സ്‌റ്റേഷനും ഇതേ റിപ്പോര്‍്ട്ട് സംപ്രേഷണം ചെയ്തിട്ടുണ്ട്.

ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ, കിം സഞ്ചരിക്കാറുള്ള തീവണ്ടി കണ്ടെത്തിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹം സഞ്ചരിക്കാറുള്ള പ്രത്യേക തീവണ്ടി ഈ ആഴ്ച രാജ്യത്തെ റിസോര്‍ട്ട് ടൗണായ വോണ്‍സാനില്‍ കണ്ടു. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഉത്തരകൊറിയ നിരീക്ഷണ കേന്ദ്രമായ '38 നോര്‍ത്ത്' അവലോകനം ചെയ്ത ഉപഗ്രഹചിത്രങ്ങളിലൂടെയാണ് തീവണ്ടിയുടെ സാന്നിധ്യം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 21, ഏപ്രില്‍ 23 തീയതികളില്‍ വോണ്‍സാനിലെ 'ലീഡല്‍ഷിപ് സ്‌റ്റേഷനില്‍'(കിമ്മിനും കുടുംബത്തിനുമായുള്ള പ്രത്യേക സ്‌റ്റേഷന്‍) കിമ്മിന്റെ പ്രത്യേക തീവണ്ടി നിര്‍ത്തിയിട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിം കുടുംബത്തിനായി സ്‌റ്റേഷന്‍ മുഴുവന്‍ റിസര്‍വ് ചെയ്യുകയായിരുന്നു.

അതേസമയം കിം ജോങ് ഉന്നിന്റെ തീവണ്ടിയാണെന്ന ഊഹമുണ്ടെങ്കിലും അദ്ദേഹം വോന്‍സാനിലുണ്ടോയെന്ന് സഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

'ഉത്തരകൊറിയന്‍ നേതാവ് എവിടെയാണെന്നോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെന്താണെന്നോ തീവണ്ടിയുടെ സാന്നിധ്യം കൊണ്ട് മനസ്സിലാക്കാന്‍ കഴിയില്ല. പക്ഷേ കിം, രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ വരേണ്യ പ്രദേശത്തുണ്ട്', എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

ഹൃദയ സംബന്ധമായ ശസത്രക്രിയയെ തുടര്‍ന്ന് കിം അപകട നിലയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് അയല്‍രാജ്യമായ ദക്ഷിണ കൊറിയ രംഗത്തെത്തി. കിം അപകട നിലയിലാണെന്ന വാര്‍ത്തയെ സാധൂകരിക്കുന്ന വിവരങ്ങളൊന്നും ഉത്തരകൊറിയയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com