വെട്ടുകിളി ശല്യം രൂക്ഷം ; പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പ്രാദേശികമായി ടദ്ദിസ് എന്ന് വിളിക്കുന്ന ഈ വെട്ടുകിളികള്‍ മിക്കവാറും ഏതു തരത്തിലുള്ള സസ്യങ്ങളെയും ഭക്ഷണമാക്കും
വെട്ടുകിളി ശല്യം രൂക്ഷം ; പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്ലാമാബാദ് : വെട്ടുകിളി ശല്യം രൂക്ഷമായ സാഹചര്യത്തിൽ പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പഞ്ചാബില്‍ വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ ആക്രമണം ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് ഇമ്രാൻ ഖാൻ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇലകള്‍, പൂക്കള്‍, പഴങ്ങള്‍, വിത്തുകള്‍, എന്തിന് മരങ്ങളുടെ തോലു പോലും ഇവ കാര്‍ന്നുതിന്നുന്നതായി കർഷകർ പറയുന്നു.

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ 7.3 ലക്ഷംകോടി രൂപയുടെ ദേശീയ കര്‍മ പദ്ധതിയും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോ​ഗത്തിൽ അംഗീകരിച്ചു. 2019 മാര്‍ച്ചിലാണ് വെട്ടുകിളി ആക്രമണം ഉണ്ടാകുന്നത്. തുടര്‍ന്ന് സിന്ധിലെ 900,000 ഹെക്ടറിലേക്ക് വ്യാപിച്ചു. കൂടാതെ, ദക്ഷിണ പഞ്ചാബ്, ഖൈബര്‍ പഖ്തുന്‍ഖ്വ എന്നിവിടങ്ങളില്‍ ദശലക്ഷക്കണക്കിന് രൂപ വിലവരുന്ന വിളകളും മരങ്ങളുമാണ് ഇവ നശിപ്പിച്ചത്.

പ്രാദേശികമായി ടദ്ദിസ് എന്ന് വിളിക്കുന്ന ഈ വെട്ടുകിളികള്‍ മിക്കവാറും ഏതു തരത്തിലുള്ള സസ്യങ്ങളെയും ഭക്ഷണമാക്കും. പകല്‍ സമയങ്ങളില്‍ പാടങ്ങളിലും കൃഷിയിടങ്ങളിലും പറന്നുനടക്കുന്ന പ്രാണികള്‍, രാത്രിയില്‍ സസ്യങ്ങളില്‍ ഇരിക്കും. 10 ആനകള്‍ അഥവാ 2500 മനുഷ്യര്‍ക്ക് വേണ്ട ഭക്ഷണം ഇവയുടെ ഒരു സംഘം ഒരു ദിവസംകൊണ്ട് തിന്നുതീര്‍ക്കും. കൂട്ടത്തോടെ വന്നിരുന്നാല്‍തന്നെ അവയുടെ ഭാരം മൂലം ചെടികള്‍ നശിച്ചുപോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com