ദോഹ: താലിബാന്‍-അമേരിക്ക സമാധാന കരാറായി. പതിനാല് മാസത്തിനകം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറുമെന്ന് അമേരിക്കയും അഫ്ഗാനിസ്ഥാനും സംയുക്ത പ്രസ്താവനയിറക്കി. ഖത്തറിലെ ദോഹയില്‍ വെച്ചുനടന്ന സമാധാന ചര്‍ച്ചയിലാണ് അമേരിക്കയും ഭീകരസംഘടനയും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചത്. നിര്‍ണായത നീക്കത്തിന് സാക്ഷിയാകാന്‍ ഇന്ത്യന്‍ പ്രതിനിധിയുമുണ്ടായിരുന്നു.
രണ്ടുപതിറ്റാണ്ടോളം നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവിലാണ് അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുന്നത്. അമേരിക്കയുടെയും സഖ്യസേനയുടെയും മേല്‍ ഇനി ആക്രമണമുണ്ടാകില്ലെന്ന് കരാറില്‍ താലിബാന്‍ വ്യക്തമാക്കി. എന്നാല്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കരാര്‍ അപ്രസക്തമാകുമെന്ന് അമേരിക്ക നിലപാട് സ്വീകരിച്ചു.
അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കും താലിബാന്‍ പ്രതിനിധികള്‍ക്കും പുറമേ, അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖനി, ഇന്ത്യ, പാകിസ്ഥാന്‍ പ്രതിനിധികള്‍, യുഎന്‍ അംഗങ്ങള്‍ എന്നിവരും സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
11/9ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമത്തിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ താലിബാന് എതിരെ യുദ്ധം ആരംഭിച്ചത്. 14,000 അമേരിക്കന്‍ സൈന്യവും 39 സഖ്യകക്ഷികളുടെ 17,000 സൈനികരുമാണ് അഫ്ഗാനിസ്ഥാനിലുള്ളത്. അമേരിക്കന്‍ സൈന്യം പൂര്‍ണമായി രാജ്യത്ത് നിന്ന് പിന്‍മാറുന്നതിനോട് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖനിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നല്‍കിയിരുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്നായ സൈന്യത്തെ പിന്‍വലിക്കല്‍ നടപടി വേഗത്തിലാക്കാന്‍ ട്രംപ് തീരുമാനിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ