ദുബായ് : യുഎഇയെ ഒന്നാം നമ്പര്‍ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ ലക്ഷ്യമിട്ട് ടൂറിസ്റ്റ് വിസ നിയമത്തിൽ മാറ്റം വരുത്തുന്നു. അഞ്ചു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകികൊണ്ടാണ് പുതിയ മാറ്റം. എല്ലാ രാജ്യക്കാർക്കും അഞ്ച് വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നൽകാനാണു മന്ത്രിസഭാ തീരുമാനം.
ഒരു മാസം മുതൽ 90 ദിവസം വരെ കാലാവധിക്കായി നൽകിയിരുന്ന ടൂറിസ്റ്റ് വിസയാണ് ഇനി അഞ്ച് വർഷത്തേക്കായി നൽകുന്നത്. എല്ലാ രാജ്യത്ത് നിന്നുമുള്ള പൗരന്മാർക്കും പുതിയ വിസ ലഭിക്കും. യുഎഇയെ ലോകത്തെ ഒന്നാം നമ്പർ വിനോദ സഞ്ചാര കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ വേഗത്തിലെത്താൻ പുതിയ നിയമം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികാരികൾ.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ നിയമത്തെക്കുറിച്ച് അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ഇത് അറിയിച്ചത്. ഒക്ടോബറിൽ തുടങ്ങുന്ന എക്സ്പോ 2020ക്കെത്തുന്നവർക്ക് ഈ പുതിയ നിയമം ഏറെ പ്രയോജനകരമായിരിക്കുമെന്നാണ് കരുതുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ