പാക്കറ്റ് സലാഡ് കഴിച്ചു, 600 പേര്‍ക്ക് സൈക്ലോസ്‌പോറ അണുബാധ; അന്വേഷണത്തിന് ഉത്തരവിട്ടു

അമേരിക്കയില്‍ പാക്കറ്റ് സലാഡ് കഴിച്ച 600പേര്‍ക്ക് അണുബാധ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പാക്കറ്റ് സലാഡ് കഴിച്ച 600പേര്‍ക്ക് അണുബാധ. രോഗാണുവായ സൈക്ലോസ്‌പോറ ബാധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 600ലധികം ആളുകളാണ് അസുഖബാധിതരായത്. ഫ്രെഷ് എക്‌സ്പ്രസ് എന്ന കമ്പനി തിരിച്ചുവിളിച്ച സലാഡ് മിശ്രിതം കഴിച്ചവര്‍ക്കാണ് അണുബാധ ഉണ്ടായത്.

മെയ് മാസമാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 11 സംസ്ഥാനങ്ങളില്‍ നിന്ന് അണുബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചുവന്ന ക്യാബേജ്, ക്യാരറ്റ്, പ്രത്യേകതരം ചീര തുടങ്ങിയവ അടങ്ങിയ സലാഡ് പാക്കറ്റുകള്‍ വാങ്ങിയവര്‍ക്കാണ്  അണുബാധ ഉണ്ടായത്.  അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അടക്കമുളളവ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ ചില്ലറ വില്‍പ്പന ബ്രാന്‍ഡുകള്‍ വഴിയും സ്വന്തം ലേബലിലുമാണ് കമ്പനി സലാഡ് പാക്കറ്റുകള്‍ വിറ്റഴിച്ചിരുന്നത്.  

രോഗാണുബാധിതമായ സലാഡുകള്‍ കഴിക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൈക്ലോസ്‌പോറ കുടലിനെയാണ് ബാധിക്കുന്നത്. സൈക്ലോസ്‌പോറ ബാധ മൂലം ഒരു മാസം വരെ നീണ്ടുനില്‍ക്കുന്ന വയറിളക്കം ഉണ്ടാവാം. സൈക്ലോസ്‌പോറ ബാധിതമായ ഭക്ഷണം കഴിച്ച് ഒരാഴ്ച കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com