ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പൊലീസുകാരന്റെ വംശവെറിക്ക് ഇരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന് കോവിഡ്. ഫ്‌ളോയിഡിന്റെ മൃതദേഹ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇദ്ദേഹത്തിന് കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ മൂന്നിന് ജോര്‍ജ് ഫ്‌ളോയിഡിന് കോവിഡ് സ്ഥിരീകരിച്ച കാര്യമാണ് ഇപ്പോള്‍ മിനപൊളിസ് പൊലീസ് പുറത്തുവിട്ടത്. ഫ്‌ളോയിഡിന്റെ കുടുംബത്തിന്റെ സമ്മതപ്രകാരമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മിനസോട്ടയിലെ താമസക്കാരനായിരുന്ന 46കാരന്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ്. ഇദ്ദേഹത്തിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ ഒന്നടങ്കം പ്രതിഷേധം ആളിക്കത്തുകയാണ്.
പൊലീസുകാരന്‍ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണ് ജോര്‍ജ് ഫ്‌ളോയിഡിനെ കൊന്നത്. മെയ് 25നായിരുന്നു കൊലപാതകം. കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഹെന്നെപിന്‍ മെഡിക്കല്‍ എക്‌സാമിനര്‍ പുറത്തുവിട്ട 20 പേജ് അടങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ മൂന്നിനാണ് ഫ്‌ളോയിഡിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. ആരോഗ്യമുളള ശ്വാസകോശമായിരുന്നു ഫ്്‌ളോയിഡിന്റേത്. എന്നാല്‍ ഹൃദയത്തിന് ചില തകരാറുകള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെയുളള വകുപ്പുകള്‍ കടുപ്പിച്ചു.
ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കൊലപാതകത്തില്‍ നവമാധ്യമങ്ങളിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തനിക്ക് ശ്വാസം മുട്ടുന്നുവെന്നും മരിച്ചുപോകുമെന്നും ഫ്‌ലോയ്ഡ് അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം രൂക്ഷമായത്.ഫ്‌ളോയിഡിന്റെ മരണത്തിന് ഉത്തരവാദികളായ ചൊവിന്‍ ഉള്‍പ്പടെയുള്ള 4 പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ